
പി സി ജോർജിനെയും മകൻ ഷോൺ ജോർജിനെയും വിമർശിച്ച് സഭാ മുഖപത്രം.വോട്ടെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേന്ന് കത്തോലിക്കാസഭാ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചിരുന്നു പൂഞ്ഞാർ,പാലാ മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർത്ഥികളായ പി.സി.ജോർജും ഷോൺ ജോർജും.തുടർന്നാണ് സഭ മുഖപത്രത്തിന്റെ പരോക്ഷമായ വിമർശനം. മാർപ്പാപ്പയ്ക്കെതിരെ വിമർശനമുന്നയിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിമർശിച്ചുകൊണ്ടുള്ള മുഖപ്രസംഗത്തിലാണ് പി സി ജോർജിനും മകനുമെതിരെ പരോക്ഷ വിമർശനമുള്ളത്.
എഫ് സി ആർ എയെക്കുറിച്ച് മിണ്ടിപ്പോകരുതെന്ന ഭീഷണിയുമായി ഏത് രാഷ്ട്രീയ അവസരവാദി മുണ്ടുമടക്കിക്കുത്തി വന്നാലും വഴങ്ങില്ലെന്നും ഇനിയും പറയേണ്ടിവരുമെന്നും മര്യാദയ്ക്ക് നിന്നെയൊക്കെ ചുമക്കുന്നെന്നേയുള്ളൂ, അടങ്ങിയിരുന്നോണം, കാണിച്ചുതരാം തുടങ്ങിയ ഭരണകൂട ഭീഷണികൾ ചരിത്രത്തിൽ ആദ്യത്തേതോ അവസാനത്തേതോ അല്ലെന്നും മുഖപത്രത്തിൽ പറയുന്നു.
ആഗോള തീവ്രവാദത്തിന്റെയും ഏകാധിപത്യങ്ങളുടെയും ക്രൂരതകൾ യാഥാർത്ഥ്യമാണ്. പക്ഷേ, അതിനെതിരേയുള്ള ചെറുത്തുനിൽപ്പ് എന്തക്രമത്തിനുമുള്ള ബ്ലാങ്ക് ചെക്കല്ല. ഭീഷണി, യുദ്ധക്കൊതിയനായ ട്രംപിന്റേതായാലും വർഗീയതയുടെ ഏജന്റുമാരായ കേരളത്തിലെ പ്രാദേശിക രാഷ്ട്രീയ കവലച്ചട്ടമ്പികളായാലും മറക്കരുത്. അമേരിക്കയുടെ യുദ്ധത്തെ മാത്രമല്ല, എല്ലാ യുദ്ധങ്ങളെയും മാർപാപ്പ അപലപിക്കുന്നുണ്ട്.
ഏകാധിപതികൾ കമ്യൂണിസ്റ്റായാലും ഫാസിസ്റ്റായാലും നാസിയായാലും വർഗീയവാദികളായാലും കേരളത്തിലെ രാഷ്ട്രീയ ഭിക്ഷാംദേഹികളായാലും ഇതേ ചോദ്യമാണ് ആവർത്തിക്കുന്നത്. ആൾക്കൂട്ട വിചാരണ, അടിച്ചമർത്തൽ, അതിനാവശ്യമായ നിയമങ്ങൾ…. തുടങ്ങിയവയൊക്കെ ആവർത്തിക്കുമ്പോൾ അത് ബാധിക്കുന്നവർ മിണ്ടാതിരുന്നോളണം. പാർലമെന്റിൽപോലും ചർച്ച ചെയ്യില്ല. അതിനു പകരം അതു ഞങ്ങളങ്ങു നടപ്പാക്കും, നിങ്ങളാരാ ചോദിക്കാൻ, നിങ്ങൾ എത്ര പേരുണ്ട്, ചെറിയ ശതമാനമല്ലേയുള്ളൂ… ഭരണകൂടത്തിന്റെ മര്യാദയ്ക്ക് നിന്നെയൊക്കെ ചുമക്കുന്നെന്നേയുളളൂ, അടങ്ങിയിരുന്നോണം, കാണിച്ചുതരാം… ഇങ്ങനെയിങ്ങനെ. ഈ ഭീഷണി ചരിത്രത്തിൽ ആദ്യത്തേതോ അവസാനത്തേതോ അല്ല’, മുഖപ്രസംഗത്തിൽ പറയുന്നു.
” കാഞ്ഞിരപ്പള്ളി ബിഷപ്പ് മഠങ്ങളിലെല്ലാം വിളിച്ച് യു.ഡി.എഫിന് വോട്ട് ചെയ്യാൻ പറഞ്ഞു. മര്യാദയാണോ കാണിച്ചത്. അത് പറയാൻ അയാൾക്കെന്താണ് അവകാശം. പൂഞ്ഞാറിലെ സ്ഥാനാർത്ഥികളിൽ സഭയ്ക്ക് എന്തെങ്കിലും ഗുണം ചെയ്തിട്ടുണ്ടെങ്കിൽ അത് ഞാനാണ്. എന്ത് കിട്ടിയിട്ടാണ് നാണംകെട്ടവർ യു.ഡി.എഫിന് വോട്ട് ചെയ്യണമെന്ന് പറയുന്നത്. സഭയെയും മെത്രാൻമാരെയും തള്ളിപ്പറയേണ്ടിവരും. ബോധവും വിവരവുമില്ലാത്തവരാണ് അവർ. എഫ്.സി.ആർ.എ ബില്ല് വരും. എതിർക്കുന്നവർക്ക് വീട്ടിൽപോകാം. വിദേശത്തുനിന്ന് പണം വാങ്ങിക്കുന്നതിന് കണക്ക് നൽകിയാൽ എന്താണ് കുഴപ്പം. എന്നിട്ടും കത്തോലിക്കസഭയാണ്, ക്രിസ്ത്യാനിയാണ് എന്ന് വിചാരിച്ച് അമിത് ഷാ സഭയോട് പറഞ്ഞു, ഒരു പ്രശ്നവുമില്ല, നിങ്ങൾ ഏത് കണക്ക് തന്നാലും അപ്രൂവ് ചെയ്തേക്കാമെന്ന്. എന്നിട്ടും എന്തിനാണ് ഇവൻമാർ കുരയ്ക്കുന്നത്” എന്നായിരുന്നു പി.സി.ജോർജിന്റെ വിമർശനം. അതിരുകടന്ന വിമർശനം ബി ജെ പിയെയും വെട്ടിലാക്കിയിരിക്കുകയാണ്.