മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മൊഹ്‌സിന കിദ്വായി അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന സാന്നിധ്യം

Jaihind News Bureau
Wednesday, April 8, 2026

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ കരുത്തുറ്റ വനിതാ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മൊഹ്‌സിന കിദ്വായി (94) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ നോയിഡയിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളില്‍ നിര്‍ണ്ണായക വകുപ്പുകള്‍ കൈകാര്യം ചെയ്ത മൊഹ്‌സിന കിദ്വായി ദീര്‍ഘകാലം കോണ്‍ഗ്രസിന്റെ ദേശീയ രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായിരുന്നു.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ പ്രമുഖ മുഖമായിരുന്നു മൊഹ്‌സിന കിദ്വായി. 1978-ല്‍ മീററ്റ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ചാണ് അവര്‍ ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ദിരാ ഗാന്ധി മന്ത്രിസഭയില്‍ അംഗമായിരുന്ന അവര്‍ പിന്നീട് രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ആരോഗ്യം, വ്യവസായം തുടങ്ങിയ പ്രധാന വകുപ്പുകളുടെ ചുമതലയും വഹിച്ചു. ഇന്ദിരയുടെയും രാജീവിന്റെയും വിശ്വസ്തയായി അറിയപ്പെട്ടിരുന്ന അവര്‍ പാര്‍ട്ടി പ്രതിസന്ധികളില്‍ എന്നും കോണ്‍ഗ്രസിനൊപ്പം ഉറച്ചുനിന്നു.

കേരള രാഷ്ട്രീയവുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു മൊഹ്‌സിന. എഐസിസി ജനറല്‍ സെക്രട്ടറിയായിരിക്കെ ദീര്‍ഘകാലം കേരളത്തിന്റെ ചുമതല വഹിച്ചിട്ടുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തനങ്ങളിലും മുന്നണി ചര്‍ച്ചകളിലും അവര്‍ സജീവമായി ഇടപെട്ടിരുന്നു. മൊഹ്‌സിന കിദ്വായിയുടെ നിര്യാണത്തില്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു യുഗത്തിന് കൂടിയാണ് അവരുടെ വിയോഗത്തോടെ അന്ത്യമാകുന്നത്.