എൽ.ഡി.എഫ് തകർന്നടിയും, ബി.ജെ.പി നിഷ്പ്രഭമാകും; നിയമസഭയിൽ 92 സീറ്റുകൾ വരെ നേടി യു.ഡി.എഫ് വൻ വിജയം നേടുമെന്ന് പോൾ മന്ത്ര സർവ്വേ

Jaihind News Bureau
Tuesday, April 7, 2026

കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്ന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്തെ രാഷ്ട്രീയ ചിത്രം വ്യക്തമാക്കുന്ന പോൾ മന്ത്രയുടെ തിരഞ്ഞെടുപ്പ് സർവ്വേ ഫലം പുറത്തുവന്നു. യു.ഡി.എഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നാണ് സർവ്വേയുടെ പ്രധാന കണ്ടെത്തൽ. 41.5% വോട്ട് വിഹിതത്തോടെ യു.ഡി.എഫ് അധികാരം പിടിച്ചെടുക്കുമ്പോൾ, നിലവിലെ ഭരണകക്ഷിയായ എൽ.ഡി.എഫിന് 33.4% വോട്ടുകൾ മാത്രമേ ലഭിക്കൂ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ശക്തമായ പ്രചാരണം നടത്തിയിട്ടും ബി.ജെ.പിക്ക് 17.2% വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും സർവ്വേ സൂചിപ്പിക്കുന്നു.

100 സീറ്റുകൾ നേടുമെന്ന യു.ഡി.എഫ് നേതാക്കളുടെ അവകാശവാദത്തെ ഏതാണ്ട് ശരിവയ്ക്കുന്നതാണ് സർവ്വേ ഫലം. യു.ഡി.എഫ് 88 മുതൽ 92 വരെ സീറ്റുകൾ നേടുമ്പോൾ, എൽ.ഡി.എഫിന് അതിന്റെ പകുതിയോളം സീറ്റുകൾ മാത്രമേ ലഭിക്കാനിടയുള്ളൂ. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം നില പരുങ്ങലിലാണ്; പരമാവധി 0 മുതൽ 2 വരെ സീറ്റുകൾ മാത്രമേ അവർക്ക് ലഭിക്കൂ എന്നാണ് വിലയിരുത്തൽ. കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന ബി.ജെ.പി നേതൃത്വത്തിന്റെ ആത്മവിശ്വാസത്തിന് ഈ പ്രവചനം വലിയ തിരിച്ചടിയാണ് നൽകുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ തട്ടകമായ മലബാറിൽ ഇത്തവണ എൽ.ഡി.എഫിന് കനത്ത തിരിച്ചടി നേരിടുമെന്ന് സർവ്വേ വ്യക്തമാക്കുന്നു. മലബാർ മേഖലയിൽ മാത്രം 41 മുതൽ 43 വരെ സീറ്റുകൾ യു.ഡി.എഫ് തൂത്തുവാരുമെന്നാണ് പ്രവചനം. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദങ്ങളും പ്രമുഖ നേതാക്കളുടെ പാർട്ടി വിടലും മലബാറിൽ ഇടത് മുന്നണിയെ തളർത്തും. ഇതിനുപുറമെ, മധ്യകേരളത്തിൽ 25-26 സീറ്റുകളും തെക്കൻ കേരളത്തിൽ 22-23 സീറ്റുകളും നേടി യു.ഡി.എഫ് ആധിപത്യം ഉറപ്പിക്കും.

പ്രശസ്ത താരങ്ങളെ അണിനിരത്തി മധ്യകേരളത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയ ബി.ജെ.പിക്കും ട്വന്റി ട്വന്റിക്കും രാഷ്ട്രീയ ചലനങ്ങൾ ഉണ്ടാക്കാൻ കഴിയില്ലെന്നാണ് പോൾ മന്ത്ര വ്യക്തമാക്കുന്നത്. മധ്യകേരളത്തിൽ ബി.ജെ.പിക്ക് ഒരു സീറ്റ് പോലും നേടാൻ സാധിക്കില്ല. സംസ്ഥാനത്തുടനീളം നിലനിൽക്കുന്ന ശക്തമായ ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യു.ഡി.എഫ് ഭരണത്തിലേക്ക് തിരിച്ചെത്തുമെന്ന നിഗമനത്തിലാണ് പോൾ മന്ത്രയുടെ സർവ്വേ ഫലം അവസാനിക്കുന്നത്.