
ഇടതുപക്ഷ സർക്കാരിനോടുള്ള പ്രതിഷേധം വോട്ടായി മാറ്റുമ്പോൾ അത് ബി.ജെ.പിക്ക് നൽകുന്നത് കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ എം.പി. വ്യക്തമാക്കി. കേരളത്തിൽ ബി.ജെ.പിക്ക് വിജയപ്രതീക്ഷയില്ലെന്നും കേവലം പണമൊഴുക്കിയുള്ള പ്രചാരണം കൊണ്ട് മാത്രം ഇവിടെ മാറ്റമുണ്ടാക്കാൻ അവർക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യഥാർത്ഥ മാറ്റമാണ് ആഗ്രഹിക്കുന്നതെങ്കിൽ ജനങ്ങൾ യു.ഡി.എഫിനെയാണ് പിന്തുണയ്ക്കേണ്ടത്. നേമത്തും കഴക്കൂട്ടത്തുമുള്ള ത്രികോണ മത്സരം പുതുമയുള്ള കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്നും യുവജനങ്ങൾ രാഷ്ട്രീയ ഭേദമന്യേ യു.ഡി.എഫിനൊപ്പം അണിചേരുകയാണെന്നും തരൂർ പറഞ്ഞു. എൽ.ഡി.എഫ് പത്തുവർഷത്തെ പുരോഗതി റിപ്പോർട്ടായി അവതരിപ്പിക്കുന്നത് ഉമ്മൻചാണ്ടി സർക്കാരിന്റെ നേട്ടങ്ങളുടെ അടുത്തെങ്ങും എത്തുന്നില്ല. വിഴിഞ്ഞം പദ്ധതി, ദേശീയപാത വികസനം, ഗെയിൽ പൈപ്പ് ലൈൻ തുടങ്ങിയവയിൽ ഇടതുമുന്നണിക്ക് അവകാശപ്പെടാൻ ഒന്നുമില്ല. മുമ്പ് താൻ സർക്കാരിനെ പിന്തുണച്ച് ലേഖനമെഴുതിയിരുന്നെങ്കിലും, വികസനക്കണക്കുകളിൽ സർക്കാർ നൽകിയ തെറ്റായ വിവരങ്ങൾ ബോധ്യപ്പെട്ടതോടെ ആ നിലപാടിൽ നിന്നും താൻ പിന്നോട്ട് പോയതായും അദ്ദേഹം വെളിപ്പെടുത്തി.
ബി.ജെ.പിയുടെ പ്രധാന അജണ്ട കോൺഗ്രസിനെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തുക എന്നതാണ്. ഇതിനായി പല മണ്ഡലങ്ങളിലും ബി.ജെ.പി ഇടതുപക്ഷത്തിന് അനുകൂലമായി വോട്ട് മറിക്കാൻ സാധ്യതയുണ്ട്. സ്ഥാനാർത്ഥി പട്ടിക പരിശോധിച്ചാൽ ഈ ‘ഡീൽ’ ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ ജനങ്ങൾ ഇത് തിരിച്ചറിഞ്ഞതിനാൽ ഈ നീക്കം വിജയിക്കില്ലെന്നും യു.ഡി.എഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വികസന പദ്ധതികളെ പ്രതിപക്ഷത്തിരുന്നപ്പോൾ എതിർത്ത ഇടതു നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണഘടനാ വിരുദ്ധമായ എഫ്.സി.ആർ.എ (FCRA) ഭേദഗതി ബില്ലിനെക്കുറിച്ചും തരൂർ ആശങ്ക പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഈ ബില്ല് സർക്കാർ തിരികെ കൊണ്ടുവരുമെന്ന കാര്യത്തിൽ സംശയമില്ല. ഇതിനെക്കുറിച്ച് കൂടുതൽ പഠിക്കാൻ ബില്ല് സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് (JPC) വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.