‘കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ’; പുതുപ്പള്ളിയിൽ വിപ്ലവകരമായ മാതൃകയുമായി ചാണ്ടി ഉമ്മൻ

Jaihind News Bureau
Tuesday, April 7, 2026

പുതുപ്പള്ളി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടമായ ‘കലാശക്കൊട്ട്’ ഒഴിവാക്കി യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ മാതൃകയായി. ആഘോഷങ്ങൾക്കും ആർഭാടങ്ങൾക്കും വേണ്ടി ചിലവാക്കുന്ന തുക വീടില്ലാത്തവർക്ക് വീട് നിർമ്മിച്ചു നൽകുന്നതിനായി വിനിയോഗിക്കാനാണ് ചാണ്ടി ഉമ്മന്റെ തീരുമാനം. ഇതിന്റെ ഭാഗമായി നേരത്തെ തന്നെ മണ്ഡലത്തിൽ ഫ്ലെക്സുകൾ, ബാനറുകൾ, പോസ്റ്ററുകൾ എന്നിവ അദ്ദേഹം ഒഴിവാക്കിയിരുന്നു. ചുവരെഴുത്തുകൾ മാത്രമാണ് പ്രചാരണത്തിനായി ഉപയോഗിച്ചത്. സൈക്കിളിൽ സഞ്ചരിച്ച് വോട്ട് അഭ്യർത്ഥിച്ച അദ്ദേഹം, രാഹുൽ ഗാന്ധിക്കൊപ്പവും സൈക്കിൾ റാലി സംഘടിപ്പിച്ചിരുന്നു.

വോട്ട് അല്പം കുറഞ്ഞാലും സാരമില്ലെന്നും, ഒരാൾക്കെങ്കിലും വീട് വെക്കാൻ ഈ തുക സഹായകരമാകുമെങ്കിൽ അത് വലിയ നേട്ടമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. വീടില്ലാത്തവരുടെ വേദന തനിക്ക് മനസ്സിലാകുമെന്നും, ഇതിനായി ഒരു രൂപയെങ്കിലും മാറ്റിവെക്കാൻ സാധിക്കുന്നത് ഗുണകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനോടകം തന്നെ 48 വീടുകൾ നിർമ്മിച്ചു നൽകുന്നതിനായി വലിയ പ്രയത്നം നടത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഒരു പഞ്ചായത്തിലും കലാശക്കൊട്ട് വേണ്ടെന്ന് തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

 ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ആരോഗ്യ മേഖലയെ തകർത്ത സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ രംഗത്തെത്തി. ഇതിന്റെ ഭാഗമായി വിവിധ മണ്ഡലങ്ങളിൽ കറുത്ത വസ്ത്രം ധരിച്ചായിരിക്കും അദ്ദേഹം പര്യടനം നടത്തുക. ചാലക്കുടി, തൃപ്പൂണിത്തുറ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, തിരുവല്ല, ആറന്മുള, മാവേലിക്കര, കരുനാഗപ്പള്ളി, അമ്പലപ്പുഴ എന്നീ മണ്ഡലങ്ങളിലാണ് ഈ വേറിട്ട പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഈ മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളും ചാണ്ടി ഉമ്മനൊപ്പം കറുപ്പണിഞ്ഞ് പ്രചാരണത്തിൽ പങ്കുചേരും.