‘കേരളം ഭരിക്കുന്നത് കൊള്ളക്കാരുടെ സര്‍ക്കാര്‍’; യുഡിഎഫ് 100 സീറ്റിലധികം നേടുമെന്ന് വി.ഡി. സതീശന്‍

Jaihind News Bureau
Tuesday, April 7, 2026

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നൂറിലധികം സീറ്റുകള്‍ നേടി കരുത്തോടെ അധികാരത്തില്‍ വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് താന്‍ ഇതുവരെ പറഞ്ഞ കാര്യങ്ങളിലൊന്നും മാറ്റം വരുത്തേണ്ടി വന്നിട്ടില്ലെന്നും ആത്മവിശ്വാസത്തോടെ അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് മന്ത്രിസഭയിലെ ഒരു ഡസനോളം മന്ത്രിമാര്‍ പരാജയപ്പെടുമെന്നും ചിലര്‍ മൂന്നാം സ്ഥാനത്തേക്ക് വരെ പിന്തള്ളപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിണറായി സര്‍ക്കാരിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. ‘കമിഴ്ന്നു വീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്ന കൊള്ളക്കാരുടെ സര്‍ക്കാരാണിത്. കോവിഡ് കാലത്ത് ജനങ്ങള്‍ ദുരിതത്തിലായപ്പോള്‍ കാലാവധി കഴിഞ്ഞ മരുന്ന് വിറ്റ് 80 ശതമാനം കമ്മീഷന്‍ നേടിയവരാണ് ഇവര്‍,’ സതീശന്‍ ആരോപിച്ചു. പയ്യന്നൂരിലും അഭിമന്യുവിന്റെയും വിഷ്ണുവിന്റെയും ഉള്‍പ്പെടെയുള്ള രക്തസാക്ഷികളുടെ ഫണ്ട് സിപിഎം അടിച്ചുമാറ്റിയെന്ന് അദ്ദേഹം പറഞ്ഞു. അയ്യപ്പന്റെ സ്വര്‍ണ്ണവും ദ്വാരപാലക ശില്പവും വരെ കവര്‍ന്ന് വിറ്റവരാണ് ഭരണത്തിലിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വയനാട്ടിലെ വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സിപിഎം നിലവില്‍ പ്രതിരോധത്തിലാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസ് ആപ്പ് വഴിയാണ് പണം ശേഖരിച്ചത്. അതിന്റെ കൃത്യമായ കണക്കുകള്‍ ഹാജരാക്കിയിട്ടുണ്ട്. എന്നാല്‍ സ്വന്തം കള്ളത്തരങ്ങള്‍ മറച്ചുപിടിക്കാനാണ് സിപിഎം ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ലീഗ് ഭരിക്കുമെന്ന പ്രചാരണം സിപിഎമ്മിന്റെ വര്‍ഗീയ കാര്‍ഡാണെന്നും സീറ്റ് വിഭജനം കഴിഞ്ഞപ്പോള്‍ ആര്‍ക്കാണ് കൂടുതല്‍ സീറ്റ് കിട്ടിയതെന്ന് കേരളം കണ്ടതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

വടക്കുനിന്നും എട്ട് ജില്ലകള്‍ എണ്ണിക്കഴിയുമ്പോഴേക്കും യുഡിഎഫ് കേവല ഭൂരിപക്ഷം കടക്കുമെന്ന് സതീശന്‍ വ്യക്തമാക്കി. ‘മാധ്യമങ്ങളുടെ സര്‍വേകളില്‍ എനിക്ക് വിശ്വാസമില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ തോല്‍ക്കുമെന്നായിരുന്നല്ലോ സര്‍വേകള്‍ പറഞ്ഞത്. എന്നിട്ടെന്തായി? നുണ പറയുന്നവര്‍ ആരെന്ന് തെളിഞ്ഞു,’ അദ്ദേഹം പരിഹസിച്ചു. പിഡിപിയും ആര്‍എസ്എസും എസ്ഡിപിഐയും ഉള്‍പ്പെടെയുള്ള എല്ലാ ശക്തികളും ഇപ്പോള്‍ സിപിഎമ്മിനൊപ്പമാണെന്നും വോട്ടിനായി രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ലെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ അതാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളം കണ്ട ഏറ്റവും മോശം സര്‍ക്കാരിന് ജനങ്ങള്‍ പാസ് മാര്‍ക്ക് പോലും നല്‍കില്ലെന്നും വന്‍മരങ്ങള്‍ കടപുഴകുന്ന കാഴ്ചയാകും വോട്ടെണ്ണല്‍ ദിനത്തില്‍ കാണാനാവുകയെന്നും വി.ഡി. സതീശന്‍ പറഞ്ഞു.