ശബരിമല യുവതീ പ്രവേശനം: ഒന്‍പതംഗ ബെഞ്ചില്‍ ഇന്നുമുതല്‍ വാദം

Jaihind News Bureau
Tuesday, April 7, 2026

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് ഇന്ന് വാദം കേള്‍ക്കല്‍ ആരംഭിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് മതാചാരങ്ങളും ഭരണഘടനാപരമായ അവകാശങ്ങളും തമ്മിലുള്ള സങ്കീര്‍ണ്ണമായ തര്‍ക്കത്തില്‍ വാദം കേള്‍ക്കുന്നത്. കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ നിര്‍ണ്ണായകമായ പോളിംഗിലേക്ക് നീങ്ങുന്ന വാരത്തില്‍ത്തന്നെ കോടതി നടപടികള്‍ ആരംഭിക്കുന്നു എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചര്‍ച്ചയായിട്ടുണ്ട്.

നിലവിലുള്ള യുവതീ പ്രവേശന വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെടുന്ന സംഘടനകളുടെയും വ്യക്തികളുടെയും വാദങ്ങളാണ് ആദ്യഘട്ടത്തില്‍ കോടതി കേള്‍ക്കുന്നത്. വിധിയെ എതിര്‍ത്തുകൊണ്ടുള്ള 32 അപേക്ഷകളും അനുകൂലിക്കുന്ന 12 അപേക്ഷകളും ഇതിനോടകം ബെഞ്ചിന് മുന്‍പാകെ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ക്കായി ദേവസ്വം ബോര്‍ഡിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി ഹാജരാകും. മതാചാരങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടത് കോടതികളല്ല എന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കേസില്‍ കേരള സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് ഏറെ ശ്രദ്ധേയമാണ്. യുവതീ പ്രവേശനത്തില്‍ വ്യക്തമായ ഒരു പക്ഷം പിടിക്കാതെ, മതപണ്ഡിതരുടെയും സാമൂഹിക നേതാക്കളുടെയും പ്രത്യേക സമിതി രൂപീകരിച്ച് അഭിപ്രായം തേടണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എങ്കിലും, നിലവിലെ പുനഃപരിശോധനാ ഹര്‍ജികളെ പിന്തുണയ്ക്കുമെന്നും യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ക്കൊപ്പം വാദിക്കാന്‍ അനുവദിക്കണമെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത വാദിക്കും.

ശബരിമല കേസിലെ വിധിക്ക് പുറമെ മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം, പാഴ്സി സ്ത്രീകളുടെ അവകാശങ്ങള്‍ തുടങ്ങിയ സുപ്രധാനമായ മറ്റ് വിഷയങ്ങളും ഇതേ ബെഞ്ച് പരിശോധിക്കുന്നുണ്ട്. ചീഫ് ജസ്റ്റിസിനൊപ്പം ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എം.എം. സുന്ദരേഷ്, എ. അമാനുള്ള തുടങ്ങിയ എട്ട് ജഡ്ജിമാര്‍ അടങ്ങുന്നതാണ് വിശാല ബെഞ്ച്. ഇന്ന് മുതല്‍ വ്യാഴാഴ്ച വരെ എതിര്‍ക്കുന്നവരുടെ വാദം തുടരുമ്പോള്‍, അനുകൂലിക്കുന്നവരുടെ വാദം ഏപ്രില്‍ 14 മുതല്‍ 16 വരെ നടക്കും. കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ 9-ന് കോടതി നടപടികള്‍ തുടരുന്നത് രാഷ്ട്രീയമായി ആര്‍ക്ക് ഗുണകരമാകുമെന്ന ആകാംക്ഷയിലാണ് മുന്നണികള്‍.