ഭരണമാറ്റത്തിന് കാതോര്‍ത്ത് കേരളം; മറ്റന്നാള്‍ പോളിംഗ്, ആവേശം വിതറി ഇന്ന് കലാശക്കൊട്ട്

Jaihind News Bureau
Tuesday, April 7, 2026

തിരുവനന്തപുരം: കേരളത്തില്‍ ഭരണമാറ്റത്തിന്റെ കാഹളം മുഴക്കിക്കൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. മൂന്നാഴ്ച നീണ്ടുനിന്ന ഉജ്ജ്വലമായ പടയോട്ടത്തിനാണ് ഇന്ന് വൈകുന്നേരം മണ്ഡലങ്ങളില്‍ ക്ലൈമാക്‌സാകുന്നത്. എങ്ങും ആവേശക്കടലായി യുഡിഎഫ് പ്രവര്‍ത്തകര്‍ അണിനിരക്കും. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള ദേശീയ നേതാക്കള്‍ അവസാന നിമിഷം വരെ നടത്തിയ പ്രചാരണ തരംഗം വോട്ടായി മാറുമെന്ന ഉറച്ച വിശ്വാസത്തിലാണ് മുന്നണി.

സംസ്ഥാനത്തുടനീളം വീശിയടിക്കുന്ന ശക്തമായ ഭരണവിരുദ്ധ വികാരവും ശബരിമല വിഷയത്തിലെ വിശ്വാസികളുടെ നിലപാടും യുഡിഎഫിനെ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിക്കുമെന്നാണ് വിലയിരുത്തല്‍. കോഴിക്കോടും പാലക്കാടും അടക്കമുള്ള ജില്ലകളില്‍ ഇത്തവണ വലിയ മുന്നേറ്റം യുഡിഎഫ് ഉറപ്പിക്കുന്നു. വയനാട് ദുരന്തബാധിതര്‍ക്കായി ലഭിച്ച ഫണ്ട് വിനിയോഗിക്കുന്നതില്‍ സര്‍ക്കാര്‍ കാട്ടിയ വീഴ്ചയും, പേരാമ്പ്രയിലെ വിവാദങ്ങളും ഭരണകൂടത്തിനെതിരെയുള്ള ജനരോഷമായി മാറിയിട്ടുണ്ട്. നാടിന്റെ വികസനത്തിനൊപ്പം അഴിമതി രഹിതവും സുതാര്യവുമായ ഭരണമാണ് യുഡിഎഫ് വാഗ്ദാനം ചെയ്യുന്നത്.

ഇന്ന് വൈകുന്നേരത്തോടെ പരസ്യപ്രചാരണം അവസാനിക്കുന്നതോടെ നാളെ നിശ്ശബ്ദ പ്രചാരണത്തിലേക്ക് കടക്കും. മറ്റന്നാള്‍ കേരളം പോളിംഗ് ബൂത്തിലെത്തുന്നതോടെ ഭരണത്തുടര്‍ച്ചയെന്ന എല്‍ഡിഎഫ് മോഹം തകരുമെന്നും യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്നും സര്‍വ്വേകളും അണികളുടെ ആവേശവും സൂചിപ്പിക്കുന്നു. അതേസമയം, അക്കൗണ്ട് തുറക്കാനുള്ള എന്‍ഡിഎ ശ്രമങ്ങളെ പ്രതിരോധിക്കാനുള്ള ശക്തമായ രാഷ്ട്രീയ തന്ത്രങ്ങളും യുഡിഎഫ് പയറ്റിയിട്ടുണ്ട്.

ജനനായകര്‍ക്കൊപ്പം അണിനിരന്ന് കേരളത്തിന്റെ ഭാവി സുരക്ഷിതമാക്കാന്‍ വോട്ടര്‍മാര്‍ തയ്യാറെടുക്കണമെന്ന ആഹ്വാനവുമായാണ് ഓരോ യുഡിഎഫ് സ്ഥാനാര്‍ത്ഥികളും ഇന്ന് കലാശക്കൊട്ടിന് ഇറങ്ങുന്നത്.