‘മുഖ്യമന്ത്രിക്കും കുടുംബത്തിനും മാത്രം വികസനം; സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് വെറും അർദ്ധസത്യം’- രമേശ് ചെന്നിത്തല

Jaihind News Bureau
Monday, April 6, 2026

സംസ്ഥാന സർക്കാർ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ട് വെറും അർദ്ധസത്യങ്ങൾ മാത്രമാണെന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം  രമേശ് ചെന്നിത്തല ആരോപിച്ചു. തിരഞ്ഞെടുപ്പിന് വെറും രണ്ടുദിവസം മുമ്പ് ഇത്തരമൊരു റിപ്പോർട്ട് അവതരിപ്പിച്ചത് ആരും ഒന്നും ചോദിക്കില്ലെന്ന ധാരണയിലാണെന്നും അദ്ദേഹം പരിഹസിച്ചു. ഈ റിപ്പോർട്ടിന് കേരളത്തിലെ ജനങ്ങൾ നൽകുന്നത് പൂജ്യം മാർക്കായിരിക്കുമെന്നും, കഴിഞ്ഞ വർഷങ്ങളിൽ പുരോഗതി ഉണ്ടായത് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും മാത്രമാണെന്നും ചെന്നിത്തല തുറന്നടിച്ചു.

ലൈഫ് മിഷൻ പദ്ധതിയുടെ പൊള്ളത്തരം ചൂണ്ടിക്കാട്ടിയ ചെന്നിത്തല, പകുതി പോലും പൂർത്തിയാകാത്ത വീടുകളാണ് പദ്ധതിയിൽ അധികവുമെന്ന് വിമർശിച്ചു. ഇന്നത്തെ കാലത്ത് നാല് ലക്ഷം രൂപയ്ക്ക് കേരളത്തിൽ ഒരു വീട് നിർമ്മിക്കുക അസാധ്യമാണെന്നും, പ്രളയബാധിതർക്ക് നൽകിയ വാഗ്ദാനങ്ങൾ ഇന്നും പാഴ്വാക്കാണെന്നും അദ്ദേഹം പറഞ്ഞു. ചൂരൽമലയിലെ ജനങ്ങളെ വിഷു കഴിഞ്ഞ് വീടുകളിൽ താമസിപ്പിക്കുമെന്ന വാഗ്ദാനവും ലംഘിക്കപ്പെട്ടിരിക്കുകയാണ്. സർക്കാരിന്റെ ഈ റിപ്പോർട്ട് വെറും ഒരു ‘തിരഞ്ഞെടുപ്പ് സ്റ്റണ്ട്’ മാത്രമാണ്.

ശബരിമല വിഷയത്തിലെ സർക്കാരിന്റെ മൗനത്തെയും അദ്ദേഹം കടന്നാക്രമിച്ചു. പ്രോഗ്രസ് റിപ്പോർട്ടിൽ ശബരിമല സ്വർണ്ണക്കൊള്ളയെക്കുറിച്ച് പരാമർശമില്ലാത്തത് ഭക്തജനങ്ങളോടുള്ള കടുത്ത വഞ്ചനയാണ്. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ശബരിമല കേസിലെ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് അഴിയെണ്ണിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പ്രകടനപത്രിക തയ്യാറാക്കിയത് തോമസ് ഐസക് ആണെന്നും, മുഖ്യമന്ത്രി അത് വായിച്ചു നോക്കാത്തതിനാൽ ഐസക് പിണറായിക്ക് പണി കൊടുത്തതാണെന്നും അദ്ദേഹം പരിഹസിച്ചു.