
കൊടുങ്ങല്ലൂര്‍: കേരളത്തില്‍ ഇടതുപക്ഷ മുന്നണിയും ബിജെപിയും ഒരേ ചേരിയിലാണെന്നും ഇവര്‍ക്കെതിരെ പോരാടുന്നത് യുഡിഎഫ് മാത്രമാണെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ‘ഞാനെന്ന ഭാവം’ വെച്ചുപുലര്‍ത്തുന്ന ഭരണാധികാരികളാണെന്നും ജനങ്ങളുടെ മനസ്സ് അറിയാന്‍ ഇരുവര്‍ക്കും കഴിയുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. കൊടുങ്ങല്ലൂരില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ കുടുംബത്തെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും നിരന്തരം ആക്രമിക്കുന്ന നരേന്ദ്ര മോദി എന്തുകൊണ്ടാണ് കേരള മുഖ്യമന്ത്രിയെയും കുടുംബത്തെയും ആക്രമിക്കാത്തതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മുതിരുന്നില്ല. സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രിക്ക് കേന്ദ്രം സംരക്ഷണം നല്‍കുകയാണ്. ശബരിമലയിലെ സ്വര്‍ണ്ണം മോഷണം പോയ സംഭവത്തെക്കുറിച്ച് അമ്പലങ്ങളെയും വിശ്വാസത്തെയും കുറിച്ച് എപ്പോഴും സംസാരിക്കുന്ന പ്രധാനമന്ത്രി കേരളത്തില്‍ വന്നിട്ട് ഒരക്ഷരം പോലും മിണ്ടിയില്ല. പ്രധാനമന്ത്രി ദൈവത്തെയും മതത്തെയും വരെ മറന്ന് ഇടതുപക്ഷത്തെ സംരക്ഷിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
കേരളത്തില്‍ എമ്പാടും മുഖ്യമന്ത്രിയുടെ മുഖം പതിപ്പിച്ച പരസ്യ ബോര്‍ഡുകളാണ്. തനിക്ക് മാത്രമേ ഭരിക്കാന്‍ കഴിവുള്ളൂ എന്ന ഭാവമാണ് ഇതിലൂടെ പ്രകടമാകുന്നത്. കേരളത്തില്‍ ഭരിക്കാന്‍ കഴിവുള്ള നിരവധി ആളുകളുണ്ട്. ‘ഞാനെന്ന ഭാവം’ കാട്ടി നടക്കുന്ന മഹാരാജകുമാരന്മാരുടെ കാലമല്ലിത്. വിനയവും ജനങ്ങളോടുള്ള സഹാനുഭൂതിയുമാണ് ഒരു നേതാവിന് വേണ്ടത്. ആ രോഗാവസ്ഥ ഇന്ന് ബിജെപിയിലും ഇടതുപക്ഷത്തുമുണ്ടെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു. ഉമ്മന്‍ചാണ്ടിയെയും എ.കെ ആന്റണിയെയും പോലുള്ള ജനകീയ നേതാക്കളെയാണ് ജനങ്ങള്‍ക്ക് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതത്തിന്റെ പേരില്‍ ഇന്ത്യയെ വിഭജിക്കാനും മണിപ്പൂരിനെ കത്തിക്കാനും കാരണമായവരാണ് ഇന്ന് വിദ്വേഷം പടര്‍ത്തുന്നത്. നരേന്ദ്ര മോദിക്ക് ഡോണാള്‍ഡ് ട്രംപിനോടുള്ള വിധേയത്വം പോലെയാണ് കേരള മുഖ്യമന്ത്രിക്ക് അമിത് ഷായോടും മോദിയോടുമുള്ള ബന്ധമെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ട്രംപിന് മോദിയെ നിയന്ത്രിക്കാന്‍ കഴിയുന്നതുപോലെ കേരളത്തിലെ ഭരണകൂടത്തെ കേന്ദ്രം നിയന്ത്രിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കും സംഘപരിവാറിനും ഭീഷണി ഉയര്‍ത്താന്‍ കഴിയുന്ന ഏക ശക്തി യുഡിഎഫ് മാത്രമാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.