പാവപ്പെട്ടവരെയും ദലിത്-പിന്നോക്ക വിഭാഗങ്ങളെയും ബി.ജെ.പി ദ്രോഹിക്കുന്നു; ഇന്ദിര ഗ്യാരണ്ടി കേരളത്തില്‍ വിപ്ലവം സൃഷ്ടിക്കും: സിദ്ധരാമയ്യ

Jaihind News Bureau
Monday, April 6, 2026

മഞ്ചേശ്വരം: കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നയങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മഞ്ചേശ്വരം വോര്‍ക്കാടി പഞ്ചായത്തിലെ മജീര്‍പ്പള്ളിയില്‍ സംഘടിപ്പിച്ച യു.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന ബി.ജെ.പി സര്‍ക്കാര്‍ പാവപ്പെട്ടവരെയും, പിന്നോക്ക-ന്യൂനപക്ഷ-ദലിത് വിഭാഗങ്ങളെയും സ്ത്രീകളെയും ഒരുപോലെ ദ്രോഹിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പി നിലവില്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി മാത്രം സേവനം ചെയ്യുന്നവരായി മാറിയെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ വിജയകരമായി നടപ്പിലാക്കിയ ‘ഇന്ദിര ഗ്യാരണ്ടി’ പദ്ധതികള്‍ കേരളത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ നടപ്പിലാക്കുമെന്ന് അദ്ദേഹം അറിയിച്ചു. 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഇതിന്റെ ഭാഗമാണ്.

കര്‍ണാടകയില്‍ മൂന്ന് വര്‍ഷം മുമ്പ് ഈ പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ നരേന്ദ്ര മോദി പരിഹസിച്ചിരുന്നു. സമാനമായ രീതിയില്‍ കേരളത്തില്‍ ഇത് നടപ്പിലാക്കുമെന്ന് യു.ഡി.എഫ് പറയുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇതിനെ ചിരിച്ചുതള്ളുകയാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഇന്ദിര ഗ്യാരണ്ടി കേരളത്തില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കുമെന്നും അതിനായി വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വോട്ട് ചെയ്യണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.