ട്രംപിന്റേത് യുദ്ധക്കുറ്റം; ലോകരാഷ്ട്രങ്ങളുടെ ഇടപെടല്‍ തേടി ഇറാന്‍

Jaihind News Bureau
Sunday, April 5, 2026

 

ഹോര്‍മുസ് കടലിടുക്കിനെച്ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള തര്‍ക്കം യുദ്ധഭീതിയിലേക്ക്. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി യുദ്ധക്കുറ്റമാണെന്ന് ഇറാന്‍ ആരോപിച്ചു. ട്രംപിന്റെ ‘ക്രൂരമായ പ്രവൃത്തികള്‍’ തടയാന്‍ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് യുഎന്നിലെ ഇറാന്‍ പ്രതിനിധി ആവശ്യപ്പെട്ടു.

പശ്ചിമേഷ്യയെ വന്‍ യുദ്ധത്തിലേക്ക് തള്ളിവിടാനാണ് അമേരിക്കന്‍ പ്രസിഡന്റ് ശ്രമിക്കുന്നതെന്ന് ഇറാന്‍ യുഎന്നില്‍ കുറ്റപ്പെടുത്തി. തിങ്കളാഴ്ചയ്ക്കകം ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന്റെ അവസ്ഥ നരകതുല്യമാകുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. വരാനിരിക്കുന്ന ചൊവ്വാഴ്ചയെ ‘പവര്‍ പ്ലാന്റ് ഡേ’, ‘ബ്രിഡ്ജ് ഡേ’ എന്നിങ്ങനെ വിശേഷിപ്പിച്ച ട്രംപ്, ഇറാന്റെ ഊര്‍ജ്ജ നിലയങ്ങളും പാലങ്ങളും തകര്‍ക്കുമെന്ന പരസ്യമായ ഭീഷണി മുഴക്കിയിരുന്നു.

ഇത് സാധാരണക്കാരായ ജനങ്ങളെ ഭയപ്പെടുത്താനുള്ള നീക്കമാണെന്നും സിവിലിയന്‍ ജീവിതത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് യുദ്ധക്കുറ്റമാണെന്നും ഇറാന്‍ ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്രസഭ ശക്തമായിരുന്നെങ്കില്‍ ഇത്തരം ഭീഷണികള്‍ക്ക് മുന്നില്‍ നിശബ്ദത പാലിക്കില്ലായിരുന്നുവെന്നും ഇറാന്‍ ദൗത്യസംഘം വിമര്‍ശിച്ചു. നാളെ വളരെ വൈകിപ്പോകുമെന്നും അന്താരാഷ്ട്ര സമൂഹം ഇപ്പോള്‍ തന്നെ പ്രവര്‍ത്തിക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു.