
പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, രണ്ട് അമേരിക്കൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായി ഇറാൻ. വ്യോമാതിർത്തി ലംഘിച്ച എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ, എ-10 വാർതോഗ് എന്നീ വിമാനങ്ങളാണ് തകർത്തത്. പൈലറ്റുമാരിൽ ചിലരെ രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ ഇറാൻ പിടികൂടിയതായി സൂചനയുണ്ട്.
അമേരിക്കൻ വ്യോമസേനയുടെ കരുത്തരായ രണ്ട് യുദ്ധവിമാനങ്ങളെയാണ് ഇറാൻ സൈന്യം തകർത്തത്. തകർന്നു വീണ എഫ്-15ഇ സ്ട്രൈക്ക് ഈഗിളിൽ ഒരു പൈലറ്റും ഒരു വെപ്പൺ സിസ്റ്റം ഓഫീസറുമാണ് ഉണ്ടായിരുന്നത്. ഇവരിൽ രണ്ടുപേരെ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തിയതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ, രണ്ടാമത് തകർന്ന എ-10 വാർതോഗ് വിമാനത്തിലെ പൈലറ്റിനായി തെരച്ചിൽ തുടരുകയാണ്. വിമാനം തകരുന്നതിന് തൊട്ടുമുൻപ് പുറത്തേക്ക് ചാടിയ ഇദ്ദേഹം ഇറാൻ സൈന്യത്തിന്റെ പിടിയിലായതായാണ് സംശയിക്കുന്നത്.കാണാതായ പൈലറ്റിനെ കണ്ടെത്താൻ എത്തിയ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാൻ ആക്രമണം നടത്തി. ഇറാൻ വ്യോമാതിർത്തിക്ക് തൊട്ടടുത്ത് വെച്ചായിരുന്നു ആക്രമണം. എങ്കിലും പരിക്കുകൾ കൂടാതെ ഹെലികോപ്റ്ററുകൾ പിൻവാങ്ങിയത് വൻ ദുരന്തം ഒഴിവാക്കി.
അമേരിക്കൻ പൈലറ്റിനെ ജീവനോടെ പിടികൂടുന്നവർക്ക് വലിയ പ്രതിഫലം നൽകുമെന്ന് ഇറാൻ ഭരണകൂടം പ്രഖ്യാപിച്ചു കഴിഞ്ഞു. ശത്രു സൈന്യത്തെ വധിക്കുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് വൻ തുക നൽകുമെന്ന് പ്രാദേശിക ഗവർണർ വ്യക്തമാക്കിയതോടെ പ്രദേശം കനത്ത ജാഗ്രതയിലാണ്.സംഭവത്തിൽ ഔദ്യോഗികമായി പെന്റഗൺ പ്രതികരിച്ചിട്ടില്ലെങ്കിലും, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാക്കുകൾ ശ്രദ്ധേയമാണ്. “ഇതൊരു യുദ്ധമാണ്” എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഈ സംഭവം ഇറാനുമായുള്ള നയതന്ത്ര ചർച്ചകളെ ബാധിക്കില്ലെന്നും കൂട്ടിചേർത്തു.