ഇന്ത്യയിലേക്ക് വരേണ്ട ഇറാനിയന്‍ എണ്ണക്കപ്പല്‍ ചൈനയിലേക്ക് വഴിതിരിച്ചുവിട്ടു; പിന്നില്‍ അമേരിക്കന്‍ ഉപരോധമെന്ന് റിപ്പോര്‍ട്ട്

Jaihind News Bureau
Friday, April 3, 2026

ന്യൂഡല്‍ഹി: ഇറാനില്‍ നിന്നും അസംസ്‌കൃത എണ്ണയുമായി ഗുജറാത്തിലേക്ക് പുറപ്പെട്ട കപ്പല്‍ യാത്രയ്ക്കിടെ ചൈനയിലേക്ക് വഴിതിരിച്ചുവിട്ടു. ആറ് ലക്ഷം ബാരല്‍ ക്രൂഡ് ഓയിലുമായി ഗുജറാത്തിലെ വാഡിനാര്‍ തുറമുഖത്തേക്ക് വരികയായിരുന്ന ‘പിങ് ഷുന്‍’ എന്ന കപ്പലാണ് പാത മാറ്റി ചൈനയിലെ ഡോംഗിയിങ് തുറമുഖത്തേക്ക് തിരിച്ചത്. അമേരിക്കന്‍ ഉപരോധത്തെത്തുടര്‍ന്നാണ് ഈ അപ്രതീക്ഷിത നടപടിയെന്നാണ് സൂചന.

ഇന്ത്യയിലെ വാഡിനാര്‍ തുറമുഖത്ത് എത്തേണ്ടിയിരുന്ന കപ്പല്‍, അമേരിക്ക ഏര്‍പ്പെടുത്തിയ കര്‍ശനമായ വിലക്കുകളെത്തുടര്‍ന്ന് ചൈനയിലേക്ക് റൂട്ട് പുനര്‍നിശ്ചയിക്കുകയായിരുന്നു. വിഷയത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും 2019-ന് ശേഷം ആദ്യമായി കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി പുനരാരംഭിച്ചിരുന്നു. ആഗോള വിപണിയിലെ എണ്ണവില നിയന്ത്രിക്കുന്നതിനായി അമേരിക്ക ചില ഇളവുകള്‍ നല്‍കിയ പശ്ചാത്തലത്തിലായിരുന്നു ഇത്.

നിലവില്‍ ഇറാന്‍ കയറ്റുമതി ചെയ്യുന്ന എണ്ണയുടെ 90 ശതമാനവും ചൈനയിലേക്കാണ് പോകുന്നത്. ഉപരോധങ്ങള്‍ക്കിടയിലും ഇറാനിയന്‍ എണ്ണയുടെ പ്രധാന വിപണിയായി ചൈന തുടരുന്നത് ഇന്ത്യയെ സംബന്ധിച്ച് നയതന്ത്രപരമായി വലിയ വെല്ലുവിളിയാണ്. അമേരിക്കയുടെ ഉപരോധം വീണ്ടും കര്‍ശനമാക്കുന്നത് ഇന്ത്യയുടെ ഊര്‍ജ്ജ ഇറക്കുമതിയെ എങ്ങനെയെല്ലാം ബാധിക്കുമെന്ന ആശങ്കയിലാണ് സാമ്പത്തിക വിദഗ്ധര്‍.