‘കേരളത്തില്‍ ലൗ ജിഹാദ്; സര്‍ക്കാര്‍ കണ്ണടക്കുന്നു; സ്ത്രീകള്‍ക്ക് സുരക്ഷയില്ല’: വീണ്ടും വിവാദ പരാമര്‍ശവുമായി ആര്‍ ശ്രീലേഖ

Jaihind News Bureau
Friday, April 3, 2026

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ വീണ്ടും വിവാദ പരാമര്‍ശങ്ങളുമായി രംഗത്ത്. കേരളത്തില്‍ ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നടക്കുമ്പോഴും സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണെന്നും സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നും ശ്രീലേഖ ആരോപിച്ചു. വട്ടിയൂര്‍ക്കാവില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു ശ്രീലേഖയുടെ വിമര്‍ശനം.

ഒരു മുന്‍ പോലീസ് ഓഫീസറായ തനിക്ക് പോലും ദുരനുഭവം ഉണ്ടായപ്പോള്‍ സഹായം ലഭിച്ചില്ലെന്ന് ശ്രീലേഖ പറഞ്ഞു. രാഷ്ട്രീയ അനുമതി ഉണ്ടെങ്കില്‍ മാത്രമേ ഡിജിപിക്ക് പോലും സഹപ്രവര്‍ത്തകരുടെ കൂടെ നില്‍ക്കാന്‍ കഴിയൂ എന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും അവര്‍ കുറ്റപ്പെടുത്തി.

ഒരു മന്ത്രിയുടെ ഭാര്യയെ സ്വന്തം വീട്ടില്‍ പൂട്ടിയിടപ്പെട്ടപ്പോള്‍ പോലീസിന്റെ പരാതി സെല്ലില്‍ നേരിട്ട് വിളിച്ചിട്ട് പോലും സര്‍ക്കാര്‍ എന്ത് നടപടിയാണ് എടുത്തതെന്ന് അവര്‍ ചോദിച്ചു. കേരളത്തില്‍ ലൗ ജിഹാദ് സജീവമാണെന്നും ഇത്തരം ഗൗരവകരമായ വിഷയങ്ങളില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനം സ്ത്രീകളുടെ സുരക്ഷയെ ബാധിക്കുന്നുണ്ടെന്നും ശ്രീലേഖ ആരോപിച്ചു. കേരളത്തിലെ സ്ത്രീകള്‍ക്ക് ഉന്നമനം കിട്ടണമെങ്കില്‍ കേരളത്തിലെ സര്‍ക്കാര്‍ മാറണമെന്നും ശ്രീലേഖ കൂട്ടിച്ചേര്‍ത്തു.