
ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ്മ പുതുക്കി വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിച്ചു. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിന്റെ വഴിയും നടന്നു. തലസ്ഥാനമായ പാളയത്ത് നടന്ന സംയുക്ത കുരിശിന്റെ വഴിയിൽ കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ, ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ, സീറോ മലബാർ സഭാ പ്രതിനിധി തോമസ് തറയിൽ എന്നിവർ പങ്കെടുത്തു.
പാളയം പള്ളിയിൽ നിന്ന് മൂന്ന് റീത്തുകളുടെ സംയുക്ത നേതൃത്വത്തിലാണ് കുരിശിന്റെ വഴി സംഘടിപ്പിച്ചത്. മലങ്കര സുറിയാനി സഭ, ലത്തീൻ അതിരൂപത, സീറോ മലബാർ സഭ എന്നീ മൂന്ന് സഭകളുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രദക്ഷിണം പാളയം ഫ്ലൈഓവർ ചുറ്റി സമാപിച്ചു. കർദിനാൾ ക്ലിമിസ് കാതോലിക്കാ ബാവ, തോമസ് തറയിൽ, തോമസ് ജെ നെറ്റോ എന്നിവരുടെ കാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ നിരവധിപേർ പങ്കെടുത്തു. ഭരണാധികാരികൾക്ക് ദൈവഭയം അനിവാര്യമാണെന്നും, അതിലൂടെ മാത്രമേ പക്വമായ തീരുമാനങ്ങൾ എടുക്കാൻ കഴിയുകയുള്ളുവെന്നും കർദിനാൾ ക്ലിമിസ് ആഹ്വാനം ചെയ്തു.
ഭക്തിസാന്ദ്രമായ കുരിശിന്റെ വഴിയിൽ നിരവധി വിശ്വാസികളോടൊപ്പം രാഷ്ട്രീയ രംഗത്തെയും പ്രമുഖർ പങ്കെടുത്തു. യുഡിഎഫ് വട്ടിയൂർക്കാവ് സ്ഥാനാർത്ഥി കെ. മുരളീധരൻ, നേമം മണ്ഡലം സ്ഥാനാർത്ഥി ശബരിനാഥൻ, തിരുവനന്തപുരം സെൻട്രൽ സ്ഥാനാർത്ഥി സി.പി ജോൺ എന്നിവരും ചടങ്ങിൽ പങ്കാളികളായി.