‘ഹോർമുസിൽ ടോൾബൂത്ത്, എണ്ണവിലയിൽ സമ്മർദ്ദം; ട്രംപിനെ പൂട്ടാൻ ഇറാന്റെ തന്ത്രം.’

Jaihind News Bureau
Friday, April 3, 2026

 

ഗൾഫ് മേഖലയിൽ യുദ്ധത്തിന്റെ കാർമേഘങ്ങൾ ഒഴിഞ്ഞുപോയിട്ടില്ല. സമാധാനം ആഗ്രഹിക്കുമ്പോഴും കൃത്യമായ ഉറപ്പുകളില്ലാതെ പിന്മാറാനില്ലെന്ന കടുത്ത നിലപാടിലാണ് ടെഹ്‌റാൻ. കേവലം ഒരു വെടിനിർത്തലല്ല, മറിച്ച് തങ്ങൾ മുന്നോട്ടുവെക്കുന്ന അഞ്ച് പ്രധാന ഉപാധികൾ അംഗീകരിച്ചാൽ മാത്രമേ ശാശ്വത സമാധാനം സാധ്യമാകൂ എന്ന് ഇറാൻ ആവർത്തിക്കുന്നു.

ഭരണമാറ്റത്തിനോ കരയുദ്ധത്തിനോ മുതിരാത്ത വിധം അമേരിക്കയ്ക്കും ഇസ്രായേലിനും ശക്തമായ പ്രഹരമേൽപ്പിക്കാൻ തങ്ങൾക്ക് കഴിഞ്ഞു എന്ന ആത്മവിശ്വാസത്തിലാണ് ഇസ്ലാമിക് റിപ്പബ്ലിക്. വെടിനിർത്തൽ എന്നത് ശത്രുവിന് സൈനിക ശക്തി വീണ്ടെടുക്കാനുള്ള ഒരു ഇടവേള മാത്രമാകുമോ എന്ന ഭീതി ടെഹ്‌റാനുണ്ട്. അതുകൊണ്ട് തന്നെ ഭാവിയിൽ യുദ്ധം ആവർത്തിക്കില്ലെന്ന ഉറച്ച ഗ്യാരണ്ടിയാണ് ഇറാൻ ആവശ്യപ്പെടുന്നത്.

അമേരിക്ക പിൻവാങ്ങിയാൽ പോലും ഇസ്രായേലിന്റെ ആക്രമണ സ്വഭാവം നിയന്ത്രിക്കപ്പെടില്ലെന്ന് ഗാസയിലെയും ലബനനിലെയും അനുഭവങ്ങൾ ചൂണ്ടിക്കാട്ടി ഇറാൻ വാദിക്കുന്നു. ചർച്ചാമേശയിലേക്ക് വാഷിംഗ്ടണിനെ തിരികെ കൊണ്ടുവരാൻ എണ്ണവിലയിൽ സമ്മർദ്ദം ചെലുത്തുക എന്ന തന്ത്രമാകും ഇനി ഇറാൻ പയറ്റുക. ഒപ്പം ഹോർമുസ് കടലിടുക്കിൽ ‘ടോൾബൂത്ത്’ സംവിധാനം ശക്തമാക്കി സാമ്പത്തിക നേട്ടം കൊയ്യാനും നീക്കമുണ്ട്. വരും ദിവസങ്ങളിൽ നയതന്ത്ര ചർച്ചകളുടെ ഗതി എങ്ങോട്ടായിരിക്കുമെന്ന ആകാംക്ഷയിലാണ് ആഗോള സമൂഹം. ഗൾഫ് മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അഞ്ച് ഉപാധികൾ മുന്നോട്ടുവെച്ച് ടെഹ്‌റാൻ. കേവലം ഒരു വെടിനിർത്തലിന് അപ്പുറം, ഭാവിയിൽ ഇനിയൊരു ആക്രമണം ഉണ്ടാകില്ലെന്ന ഉറച്ച ഗ്യാരണ്ടിയാണ് ഇറാൻ ആവശ്യപ്പെടുന്നത്.