അന്ത്യത്താഴത്തിൻ്റെ ഓർമ്മയിൽ ലോകം; വിശുദ്ധ കുർബാന സ്ഥാപിതമായ പെസഹാ വ്യാഴം

Jaihind News Bureau
Thursday, April 2, 2026

യഹൂദ ചരിത്രത്തിലും ക്രൈസ്തവ വിശ്വാസത്തിലും ഒരുപോലെ പ്രാധാന്യമുള്ള ദിനമാണ് പെസഹാ. ‘കടന്നുപോകൽ’ എന്ന് അർത്ഥമുള്ള ‘പെസഹാ’ എന്ന പദം ഇസ്രായേൽ ജനതയുടെ ഈജിപ്തിലെ അടിമത്തത്തിൽ നിന്നുള്ള മോചനത്തെയാണ് സൂചിപ്പിക്കുന്നത്. യഹൂദ വിശ്വാസപ്രകാരം, ദൈവം അയച്ച സംഹാരദൂതൻ ഇസ്രായേൽക്കാരുടെ വീടുകളെ തിരിച്ചറിയാനായി വാതിൽപ്പടികളിൽ കുഞ്ഞാടിൻ്റെ രക്തം പുരട്ടാൻ നിർദ്ദേശിച്ചു. ഈ അടയാളം കണ്ട് ശിക്ഷാവിധി ആ വീടുകളെ ഒഴിവാക്കി കടന്നുപോയതിൻ്റെയും, തുടർന്ന് അവർക്ക് ലഭിച്ച സ്വാതന്ത്ര്യത്തിൻ്റെയും സ്മരണയായാണ് യഹൂദർ പെസഹാ ആഘോഷിക്കുന്നത്.

എന്നാൽ ക്രൈസ്തവ വിശ്വാസത്തിൽ പെസഹാ ഒരു പുതിയ അർത്ഥതലത്തിലേക്ക് മാറുന്നു. യേശുക്രിസ്തു തന്നെത്തന്നെ ലോകത്തിൻ്റെ പാപങ്ങൾ നീക്കുന്ന ‘ദൈവത്തിൻ്റെ കുഞ്ഞാടായി’ സമർപ്പിച്ചതിൻ്റെ ഓർമ്മയാണിത്. കേവലം ഒരു ചരിത്ര സംഭവത്തിൻ്റെ അനുസ്മരണത്തിന് അപ്പുറം, മനുഷ്യരാശിയെ പാപത്തിൻ്റെ അടിമത്തത്തിൽ നിന്ന് നിത്യജീവന്റെ പ്രകാശത്തിലേക്ക് നയിച്ച വലിയൊരു കടന്നുപോക്കാണ് ക്രൈസ്തവർക്ക് പെസഹാ വ്യാഴം.

വിശുദ്ധ കുർബാന എന്ന മഹത്തായ കൂദാശ സ്ഥാപിതമായത് ഈ ദിനത്തിലാണ് എന്നതാണ് ക്രൈസ്തവ സഭകളെ സംബന്ധിച്ച് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത. തൻ്റെ കഷ്ടാനുഭവങ്ങൾക്കും മരണത്തിനും മുൻപായി ശിഷ്യന്മാരോടൊപ്പം കഴിച്ച അന്ത്യത്താഴ വേളയിൽ, യേശു അപ്പമെടുത്ത് ആശീർവദിച്ച് ഇത് “എൻ്റെ ശരീരമാകുന്നു” എന്നും, വീഞ്ഞടങ്ങിയ പാനപാത്രം നൽകി ഇത് “എൻ്റെ രക്തമാകുന്നു” എന്നും അരുളിച്ചെയ്തു. സ്നേഹത്തിൻ്റെയും വിനയത്തിൻ്റെയും ഉദാത്തമായ മാതൃക കാണിച്ച് അവിടുന്ന് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതും ഇതേ ദിനത്തിലാണ്. ഈ സ്നേഹക്കൂട്ടായ്മയുടെയും ആത്മസമർപ്പണത്തിൻ്റെയും ഓർമ്മ പുതുക്കിക്കൊണ്ടാണ് വിശ്വാസികൾ ഇന്നും പെസഹാ അപ്പം മുറിക്കൽ ചടങ്ങ് നടത്തുന്നത്.