ശബരിമല യുവതീപ്രവേശനം: ഫേസ്ബുക്ക് പോസ്റ്റ് വഴി വ്യാജപ്രചാരണം; ടി.എന്‍. സുരേഷിനെതിരെ നിയമനടപടിയുമായി എം. വിന്‍സെന്റ്

Jaihind News Bureau
Wednesday, April 1, 2026

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് കോവളത്തെ ബിജെപി സ്ഥാനാര്‍ത്ഥി ടി.എന്‍. സുരേഷിനെതിരെ എം. വിന്‍സെന്റ് എംഎല്‍എ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ടി.എന്‍. സുരേഷിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റിനെതിരെയാണ് നടപടി.

എം. വിന്‍സെന്റിന് ശബരിമല ആരാധനാലയമല്ലെന്നും വോട്ട് ബാങ്ക് മാത്രമാണ് ലക്ഷ്യമെന്നും, യുവതീ പ്രവേശന വിഷയത്തില്‍ ഭക്തരെ വഞ്ചിച്ചുവെന്നുമാണ് ബിജെപി സ്ഥാനാര്‍ത്ഥി ഫേസ്ബുക്കില്‍ കുറിച്ചത്. ഈ പ്രചാരണം വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍, കോവളം നിയോജക മണ്ഡലം റിട്ടേണിംഗ് ഓഫീസര്‍, സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്കാണ് വിന്‍സെന്റ് പരാതി നല്‍കിയത്.

ശബരിമലയിലെ വിശ്വാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 2023-ല്‍ നിയമസഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ താന്‍ രണ്ട് തവണ സ്പീക്കറുടെ അനുമതി തേടിയിരുന്നതായി എം. വിന്‍സെന്റ് വ്യക്തമാക്കി. വസ്തുതകള്‍ ഇതായിരിക്കെ രാഷ്ട്രീയ ലാഭത്തിനായി ബിജെപി സ്ഥാനാര്‍ത്ഥി നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.