തെലങ്കാന മോഡല്‍ വികസനം കേരളത്തിലും; പിണറായിയും മോദിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളെന്ന് രേവന്ത് റെഡ്ഡി

Jaihind News Bureau
Wednesday, April 1, 2026

കായംകുളം: തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിജയകരമായി നടപ്പിലാക്കിയ ‘ആറ് ഗ്യാരന്റികള്‍’ ഉള്‍പ്പെട്ട വികസന മാതൃക കേരളത്തിലും നടപ്പിലാക്കാന്‍ യുഡിഎഫിന് കഴിയുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം. ലിജുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച റോഡ് ഷോയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ യുവാക്കള്‍ നേരിടുന്ന പ്രധാന പ്രശ്‌നമായ തൊഴിലില്ലായ്മ പരിഹരിക്കാന്‍ വ്യവസായ സൗഹൃദ അന്തരീക്ഷം ഒരുക്കി കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും കേന്ദ്രത്തിലെ എന്‍ഡിഎ ഭരണത്തിനുമെതിരെ ജനാധിപത്യ വിശ്വാസികള്‍ ഒന്നിക്കേണ്ട സമയമാണിതെന്നും രേവന്ത് റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

വൈകിട്ട് അഞ്ച് മണിയോടെ കറ്റാനം ജംഗ്ഷനില്‍ എത്തിയ രേവന്ത് റെഡ്ഡി, സ്ഥാനാര്‍ത്ഥി എം. ലിജുവിനൊപ്പം തുറന്ന വാഹനത്തില്‍ കായംകുളം പാര്‍ക്ക് ജംഗ്ഷന്‍ വരെ റോഡ് ഷോ നടത്തി. ടി.ബി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച റോഡ് ഷോയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ആവേശത്തോടെ പങ്കെടുത്തു. കേരളത്തെ വികസനത്തിന്റെ പുതിയ പാതയിലേക്ക് നയിക്കാന്‍ വരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അഡ്വ. ഇ. സമീര്‍, ബിജു പ്രഭാകര്‍ തുടങ്ങിയവരും റോഡ് ഷോയില്‍ രേവന്ത് റെഡ്ഡിക്കൊപ്പം പങ്കുചേര്‍ന്നു.