പയ്യന്നൂരിലും തളിപ്പറമ്പിലും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍; തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കമെന്ന് കെ.സി. വേണുഗോപാല്‍

Jaihind News Bureau
Wednesday, April 1, 2026

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പയ്യന്നൂരിലും തളിപ്പറമ്പിലും വ്യാപകമായി വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിക്കുന്നതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും ഇതിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. തിരഞ്ഞെടുപ്പിന് ശേഷം കേരളം ഭരിക്കാന്‍ പോകുന്നത് യുഡിഎഫ് ആയിരിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ പൂര്‍ണ്ണമായ അറിവോടെയാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണം നടക്കുന്നത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണിത്. ജനാധിപത്യ ഭരണമല്ല, മറിച്ച് രാജഭരണമാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത്. സര്‍ക്കാരിനെ ചോദ്യം ചെയ്യാനോ വിമര്‍ശിക്കാനോ ഉള്ള അവകാശം ജനങ്ങള്‍ക്കില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പത്ത് വര്‍ഷത്തെ ഭരണം കൊണ്ട് സി.പി.എം എന്ന പ്രസ്ഥാനം മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന പാര്‍ട്ടിയായി മാറിയെന്ന് വേണുഗോപാല്‍ വിമര്‍ശിച്ചു. സമരം ചെയ്യുന്നവരെയും പ്രതിഷേധിക്കുന്നവരെയും തല്ലിച്ചതയ്ക്കുന്ന നിലപാടാണ് കമ്മ്യൂണിസ്റ്റുകാര്‍ സ്വീകരിക്കുന്നത്. സ്വന്തക്കാരുടെയും ബന്ധുക്കളുടെയും താല്‍പ്പര്യങ്ങള്‍ മാത്രം നോക്കുന്ന പാര്‍ട്ടിയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധപതിച്ചുവെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.