എഫ്സിആര്‍എ ബില്‍ പാസാക്കാന്‍ മോദി സര്‍ക്കാരിന്റെ ഒളിച്ചുകളി; പിണറായിയുടേത് ഭീരുത്വമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, April 1, 2026

പാര്‍ലമെന്റില്‍ ചര്‍ച്ചപോലും അനുവദിക്കാതെ എഫ്‌സിആര്‍എ ബില്‍ പാസാക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പ്രതിപക്ഷ എംപിമാരുടെ അസാന്നിധ്യം മുതലെടുക്കാനാണ് കേന്ദ്രം ശ്രമിച്ചത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം കോണ്‍ഗ്രസ് എംപിമാര്‍ സഭയിലെത്തിയതോടെ ബില്ല് അവതരിപ്പിക്കാതെ സര്‍ക്കാര്‍ ഒളിച്ചോടുകയായിരുന്നുവെന്ന് അദ്ദേഹം പത്രക്കുറിപ്പില്‍ ആരോപിച്ചു. നിയമഭേദഗതി റദ്ദാക്കുന്നതുവരെ സഭയ്ക്ക് അകത്തും പുറത്തും ശക്തമായ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി. സുധാകരന്റെ ഡ്രൈവര്‍ക്ക് ലഭിച്ച വധഭീഷണി സിപിഎമ്മിന്റെ അസ്വസ്ഥതയാണ് വെളിപ്പെടുത്തുന്നതെന്ന് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ജി. സുധാകരനെ വ്യക്തിപരമായി കടന്നാക്രമിക്കുമ്പോള്‍ അണികള്‍ വധഭീഷണി മുഴക്കുകയാണ്. യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ എത്തുന്നവരെ ചുവന്ന പരവതാനി വിരിച്ചു സ്വീകരിക്കുന്നവര്‍, തിരിച്ച സംഭവിക്കുമ്പോള്‍ മോശക്കാരായി ചിത്രീകരിക്കുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിപിഎം എന്നും വേട്ടക്കാര്‍ക്കൊപ്പമാണെന്ന് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. സംവിധായകന്‍ രഞ്ജിത്തിന്റെ അറസ്റ്റ് മൂന്നാമത്തെ പരാതിയിലാണ് ഉണ്ടായത്. തിരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ട് മാത്രമാണ് ഇപ്പോള്‍ അറസ്റ്റ് നടന്നത്. അല്ലാത്തപക്ഷം മറ്റു പല കേസുകളിലെയും പോലെ ഇടതുസര്‍ക്കാര്‍ അദ്ദേഹത്തെ സംരക്ഷിക്കുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ നേതാവുമായുള്ള നേരിട്ടുള്ള സംവാദത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്‍മാറുന്നത് ഭീരുത്വമാണെന്ന് ചെന്നിത്തല പരിഹസിച്ചു. നേരിട്ടുള്ള സംവാദത്തിന് പകരം ഫേസ്ബുക്ക് സംവാദമെന്ന് പറയുന്നത് ഒളിച്ചോട്ടമാണ്. പത്ത് വര്‍ഷത്തെ ഭരണത്തിനിടയില്‍ ചൂണ്ടിക്കാണിക്കാന്‍ ഒരു വന്‍കിട വികസന പദ്ധതി പോലും സര്‍ക്കാരിനില്ല. ബിജെപി, എസ്ഡിപിഐ, പിഡിപി തുടങ്ങിയ സംഘടനകളുമായി ഉണ്ടാക്കിയ രഹസ്യ ധാരണയുടെ ബലത്തിലാണ് ഇടതുപക്ഷം ജയിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ മതേതര കേരളം ഈ ഗൂഢനീക്കം പൊളിക്കുമെന്നും നൂറിലധികം സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്നും രമേശ് ചെന്നിത്തല ആത്മവിശ്വാസം പ്രകടിപ്പിച്ചു.