
കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെയും കേരളത്തിലെ ഇടത് സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പിണറായി വിജയനും നരേന്ദ്ര മോദിയും തമ്മില്‍ അവിശുദ്ധമായ രാഷ്ട്രീയ ബന്ധമാണുള്ളതെന്നും ബിജെപി പലപ്പോഴും എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നരേന്ദ്ര മോദി എല്ലായിടത്തും ക്ഷേത്രങ്ങളെക്കുറിച്ച് സംസാരിക്കാറുണ്ട്. എന്നാല്‍ ശബരിമലയുടെ കാര്യത്തില്‍ അദ്ദേഹം മൗനം പാലിക്കുകയാണ്. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും ഒന്നും ചെയ്തിട്ടില്ല. ബിജെപിയെ എതിര്‍ക്കുന്നവര്‍ക്കെതിരെ കേസെടുക്കുകയാണ് കേന്ദ്ര നയം. തനിക്കെതിരെ 36 കേസുകളുണ്ട്. 55 മണിക്കൂറാണ് ഇഡി തന്നെ ചോദ്യം ചെയ്തത്. എന്നാല്‍ അഴിമതി ആരോപണങ്ങള്‍ നേരിടുന്ന കേരള മുഖ്യമന്ത്രിയെ ഇഡി ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് രാഹുല്‍ ചോദിച്ചു.
അദാനിയും മോദിയും ഒന്നാണെന്നും അതിനെ ‘മോദാനി’ എന്നാണ് വിളിക്കേണ്ടതെന്നും രാഹുല്‍ പരിഹസിച്ചു. ഇന്ത്യന്‍ കാര്‍ഷിക മേഖലയെ അമേരിക്കയ്ക്ക് എഴുതിക്കൊടുത്തു. മോദിയുടെ പ്രതിച്ഛായയുടെ താക്കോല്‍ ഡൊണാള്‍ഡ് ട്രംപിന്റെ കയ്യിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ ആരോഗ്യമേഖല പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ്. മയക്കുമരുന്ന് മാഫിയക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആരോഗ്യമേഖലയെ പുനര്‍നിര്‍മ്മിക്കുമെന്നും അദ്ദേഹം വാഗ്ദാനം നല്‍കി. എപ്സ്റ്റീന്‍ ഫയലുകള്‍ പോലുള്ള നിര്‍ണ്ണായക വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ തന്നെ അനുവദിച്ചില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി.
വെറുപ്പിന്റെ രാഷ്ട്രീയമല്ല, സ്‌നേഹത്തിന്റെ രാഷ്ട്രീയത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്ന് പറഞ്ഞാണ് രാഹുല്‍ ഗാന്ധി പ്രസംഗം അവസാനിപ്പിച്ചത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കേരളം ഇതിനെല്ലാം മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.