മുഖ്യമന്ത്രി അവസരവാദത്തിന്റെ ആള്‍രൂപം; വോട്ടുകച്ചവടത്തിനായി ആരുമായും കൂട്ടുകൂടും: വി.ഡി. സതീശന്‍

Jaihind News Bureau
Tuesday, March 31, 2026

തിരഞ്ഞെടുപ്പ് വിജയത്തിനായി വര്‍ഗീയ ശക്തികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായ ഒത്തുതീര്‍പ്പിന് മുതിരുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എസ്ഡിപിഐ, പിഡിപി, ആര്‍എസ്എസ് എന്നീ സംഘടനകളുമായി മാറി മാറി സഖ്യമുണ്ടാക്കുന്ന മുഖ്യമന്ത്രി അവസരവാദ രാഷ്ട്രീയത്തിന്റെ ആള്‍രൂപമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എസ്ഡിപിഐ പിന്തുണയെ മുഖ്യമന്ത്രി സ്വാഗതം ചെയ്യുമ്പോള്‍, ആ പാര്‍ട്ടിക്കാര്‍ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ മാതാപിതാക്കളെ ഓര്‍ക്കണം. അവരുടെ കാലുപിടിച്ച് മാപ്പ് പറഞ്ഞിട്ട് വേണം മുഖ്യമന്ത്രിക്ക് എസ്ഡിപിഐയുമായി കൈകോര്‍ക്കാന്‍. വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനെ പിന്തുണച്ചപ്പോള്‍ അവരെ വര്‍ഗീയവാദികളായി ചിത്രീകരിച്ച മുഖ്യമന്ത്രി, ഇപ്പോള്‍ എസ്ഡിപിഐ പിന്തുണയെ ന്യായീകരിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് യുഡിഎഫ് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും സതീശന്‍ പറഞ്ഞു. നേരിട്ടുള്ള സംവാദത്തിന് തയ്യാറാകാതെ മുഖ്യമന്ത്രി സോഷ്യല്‍ മീഡിയയ്ക്ക് പിന്നില്‍ ഒളിക്കുകയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ വീട് നിര്‍മ്മാണത്തെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞ പച്ചക്കള്ളം രേഖാമൂലം പൊളിച്ചടുക്കിയപ്പോള്‍ പിന്നീട് അദ്ദേഹം ആ വിഷയം മിണ്ടിയിട്ടില്ല.

വയനാട് ദുരിതാശ്വാസ നിധിയിലെ കണക്കുകള്‍ ചോദിക്കുന്ന സിപിഎം, പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ടും അഭിമന്യുവിന്റെ പേരില്‍ പിരിച്ച പണവും എവിടെപ്പോയെന്ന് ആദ്യം വ്യക്തമാക്കണം. സ്വന്തം രക്തസാക്ഷികളുടെ ഫണ്ട് മുക്കിയവര്‍ യുഡിഎഫിനോട് കണക്ക് ചോദിക്കാന്‍ വളര്‍ന്നിട്ടില്ല. ഈ തിരഞ്ഞെടുപ്പ് കേരളത്തിന്റെ മതേതര മനസ്സ് തെളിയിക്കുന്നതാകുമെന്നും മുഖ്യമന്ത്രിയുടെ ഒരു തന്ത്രവും ജനങ്ങള്‍ക്കിടയില്‍ വിലപ്പോകില്ലെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.