‘സിപിഎം തീവ്രവലതുപക്ഷമായി മാറി; അതിന് തെളിവാണ് വേദിയിലിരിക്കുന്ന ഈ രണ്ട് മുതിര്‍ന്ന നേതാക്കള്‍’: കണ്ണൂരില്‍ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

Jaihind News Bureau
Tuesday, March 31, 2026

കണ്ണൂര്‍: കേരളത്തില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ഗൂഢമായ കൂട്ടുകച്ചവടം നടക്കുകയാണെന്നും ഇടതുപക്ഷം ഇന്ന് തീവ്ര വലതുപക്ഷമായി മാറിയെന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കണ്ണൂരില്‍ യുഡിഎഫിന്റെ വമ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ തെരഞ്ഞെടുപ്പ് കേവലം വോട്ട് പിടിക്കലല്ല, മറിച്ച് രണ്ട് വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം ഇന്ന് യഥാര്‍ത്ഥ ഇടതുപക്ഷമല്ലാതായി മാറിയെന്നും ബിജെപിയെപ്പോലെ തന്നെ കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന പാര്‍ട്ടിയായി മാറിയെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

സിപിഎം നേരിടുന്ന പ്രത്യയശാസ്ത്രപരമായ അപചയത്തിന്റെ തെളിവാണ് മുതിര്‍ന്ന രണ്ട് ഇടതുനേതാക്കള്‍ ഇന്ന് യുഡിഎഫ് വേദിയിലിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. തളിപ്പറമ്പിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.കെ. ഗോവിന്ദന്‍, പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി. കുഞ്ഞികൃഷ്ണന്‍ എന്നിവരെ വേദിയിലിരുത്തിയായിരുന്നു രാഹുലിന്റെ കടന്നാക്രമണം. ‘എന്തുകൊണ്ടാണ് ഈ മുതിര്‍ന്ന നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പ്രചാരണം നടത്താത്തത്?’ എന്ന് അദ്ദേഹം ചോദിച്ചു. ബിജെപി മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്നു എന്നതിന് തെളിവായി ശബരിമല വിഷയത്തിലെ പ്രധാനമന്ത്രിയുടെ മൗനത്തെ അദ്ദേഹം ഉയര്‍ത്തിക്കാട്ടി. ഹിന്ദുക്കളുടെ സംരക്ഷകരെന്ന് അവകാശപ്പെടുന്നവര്‍ കേരളത്തിലെത്തിയാല്‍ ഒന്നും മിണ്ടുന്നില്ലെന്നും സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ബിജെപിക്ക് സിപിഎമ്മിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.