തദ്ദേശ സ്ഥാപനങ്ങളെ ശ്വാസം മുട്ടിച്ച് സർക്കാർ; ഫണ്ട് കുടിശ്ശികയ്ക്കെതിരെ വയനാട് കളക്ടറേറ്റിലേക്ക് യുഡിഎഫ് മാർച്ച്

Jaihind News Bureau
Tuesday, March 31, 2026

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ബജറ്റിൽ അനുവദിച്ച വികസന ഫണ്ട് നൽകാതെ വഞ്ചിക്കുന്ന ഇടത് സർക്കാർ നയത്തിനെതിരെ യുഡിഎഫ് ജനപ്രതിനിധികൾ വയനാട് കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, പദ്ധതി വിഹിതം വിതരണം ചെയ്യാതെ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ നടപടി ജില്ലയുടെ വികസനത്തെ പിന്നോട്ടടിക്കുകയാണെന്ന് സമരക്കാർ ആരോപിച്ചു.

ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ ഇതിനോടകം പൂർത്തിയാക്കിയ വികസന പദ്ധതികളുടെ 33 കോടി രൂപയുടെ ബില്ലുകളാണ് ട്രഷറിയിൽ മാറാൻ കഴിയാതെ കുടിശ്ശികയായി കിടക്കുന്നത്. പിന്നാക്ക ജില്ലയായ വയനാടിനോട് സർക്കാർ കാട്ടുന്ന കടുത്ത അവഗണനയാണിതെന്നും, ഫണ്ട് ലഭിക്കാത്തത് ജില്ലയിലെ നിർമ്മാണ പ്രവൃത്തികളെയും ദൈനംദിന വികസന പ്രവർത്തനങ്ങളെയും പൂർണ്ണമായും ബാധിച്ചതായും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.

രാവിലെ 10 മണിക്ക് കൽപ്പറ്റ ലീഗ് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ചിൽ ജില്ലയിലെ നിരവധി ജനപ്രതിനിധികളും കൗൺസിലർമാരും പങ്കെടുത്തു. ഡിസിസി പ്രസിഡന്റ് അഡ്വ. ടി.ജെ ഐസക് സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ യുഡിഎഫ് കൺവീനർ എച്ച്.ബി പ്രദീപൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഫണ്ട് അനുവദിക്കുന്ന കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.