കേരളത്തില്‍ എല്‍.ഡി.എഫ് – ബി.ജെ.പി ധാരണ; യു.ഡി.എഫ് 126 സീറ്റിലധികം നേടി അധികാരത്തില്‍ വരും: കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖന്ദ്രെ

Jaihind News Bureau
Saturday, March 28, 2026

കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും ബിജെപിയും തമ്മില്‍ ധാരണയെന്ന് ആലപ്പുഴ ജില്ല കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള നേതാവും കര്‍ണാടക വനം മന്ത്രിയുമായ ഈശ്വര്‍ ഖന്ദ്രെ. യുഡിഎഫ് 126 ലധികം സീറ്റുകള്‍ നേടി കേരളത്തില്‍ അധികാരത്തില്‍ വരുമെന്നും ഈശ്വര്‍ ഖന്ദ്രെ ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പത്ത് വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന ഇടത് സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഒന്നും പാലിച്ചില്ല. സ്വര്‍ണ്ണക്കൊള്ള ഉള്‍പ്പെടെയുള്ള അഴിമതിയും സ്വജനപക്ഷപാതവുമാണ് സര്‍ക്കാര്‍ നടത്തിയത്. ഒരുകാലത്ത് കേരളത്തിലെ വിദ്യാഭ്യാസ,ആരോഗ്യ മേഖലകള്‍ മികച്ചതായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ മേഖലകളെയാകെ സര്‍ക്കാര്‍ തകര്‍ത്തു. നാട്ടിലെ ക്രമസമാധാനം തകര്‍ന്നു. ഇടത് ദുര്‍ഭരണത്തില്‍ ജനം ബുദ്ധിമുട്ടിലാണെന്നും ഈശ്വര്‍ ഖന്ദ്രെ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു ഡി എഫ് അധികാരത്തില്‍ തിരിച്ചുവരും. യു ഡി എഫ് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്നും ഈശ്വര്‍ ഖന്ദ്രെ പറഞ്ഞു. ലോകരാജ്യങ്ങള്‍ ഇന്ന് ഇന്ത്യയെ ഉറ്റുനോക്കുകയാണ്. അതിന് അടിത്തറയിട്ടത് കോണ്‍ഗ്രസാണെന്നുംഈശ്വര്‍ ഖന്ദ്രെ പറഞ്ഞു. എഐസിസി നിരീക്ഷകന്‍ റഫീഖ് ഖാന്‍ എംഎല്‍എ, ഐസിസിസി സെക്രട്ടറി സന്ദീപ്, പ്രഫുല്‍ പട്ടേല്‍,ഡി സി സി പ്രസിഡന്റ് അഡ്വ.ബി ബാബുപ്രസാദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.