‘ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യയ്ക്ക് ഇളവ്’; സൗഹൃദ രാജ്യങ്ങള്‍ക്ക് ചരക്കുനീക്കത്തിന് അനുമതി നല്‍കി ഇറാന്‍

Jaihind News Bureau
Thursday, March 26, 2026

ടെഹ്റാന്‍/ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കെ, തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വഴി ചരക്കുനീക്കം നടത്തുന്നതിന് ഇന്ത്യയുള്‍പ്പെടെയുള്ള സൗഹൃദ രാജ്യങ്ങള്‍ക്ക് ഇറാന്‍ അനുമതി നല്‍കി. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയെ കൂടാതെ ചൈന, റഷ്യ, ഇറാഖ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കും ഈ ഇളവ് ബാധകമായിരിക്കും. മുംബൈയിലെ ഇറാന്‍ കോണ്‍സുലേറ്റ് ജനറലാണ് വിദേശകാര്യ മന്ത്രിയുടെ ഈ നിര്‍ണ്ണായക പ്രതികരണം എക്‌സിലൂടെ പങ്കുവെച്ചത്.

ഹോര്‍മുസ് കടലിടുക്ക് ദീര്‍ഘകാലം അടച്ചിടുന്നത് എണ്ണ, വാതകം, വളം എന്നിവയുടെ ആഗോള വിതരണത്തെ ബാധിക്കുമെന്നും ഇത് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ചൂണ്ടിക്കാട്ടിയിരുന്നു. പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയോടും ഇസ്രായേലിനോടും അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ നീക്കാന്‍ ഇറാന്‍ തയ്യാറായത്.

സംഘര്‍ഷങ്ങള്‍ക്കിടയിലും ഊര്‍ജ്ജ മേഖലയില്‍ ഇന്ത്യയും ഇറാനും തമ്മിലുള്ള സഹകരണം ശക്തമാകുന്നത് ആഗോളതലത്തില്‍ ശ്രദ്ധേയമായിട്ടുണ്ട്. 2019-ല്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച എല്‍പിജി ഇറക്കുമതി ഇന്ത്യ പുനരാരംഭിച്ചു. ഉപരോധങ്ങളില്‍ അമേരിക്ക താല്‍ക്കാലിക ഇളവ് നല്‍കിയതോടെയാണ് ഇത് സാധ്യമായത്. ഇറാനില്‍ നിന്നുള്ള എല്‍പിജി വഹിച്ചുകൊണ്ടുള്ള ‘അറോറ’ എന്ന കപ്പല്‍ ഉടന്‍ തന്നെ മംഗളൂരു തുറമുഖത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.