
കേരളത്തിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടായി തുടരുന്ന ദുർഭരണത്തിന് അന്ത്യം കുറിക്കാൻ ജനങ്ങൾ തയ്യാറെടുത്തു കഴിഞ്ഞുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. നിലവിലെ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ മടുത്തിരിക്കുകയാണെന്നും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ 100 സീറ്റുകൾ നേടി യുഡിഎഫ് അധികാരം പിടിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വെറുമൊരു ഭരണമാറ്റമല്ല, മറിച്ച് നാടിന്റെ പുരോഗതി ലക്ഷ്യമിട്ടുള്ള ഒരു ‘പോസിറ്റീവ് അജണ്ട’യുമായാണ് യുഡിഎഫ് മുന്നോട്ട് വരുന്നത്.
ലോകമെമ്പാടും ചർച്ച ചെയ്യപ്പെട്ടിരുന്ന ‘കേരള മോഡൽ’ വികസനത്തിന് ഈ സർക്കാരിന്റെ കാലത്ത് വലിയ മങ്ങൽ സംഭവിച്ചതായി അദ്ദേഹം ആരോപിച്ചു. യുഡിഎഫ് സർക്കാരുകൾ കെട്ടിപ്പടുത്ത ആരോഗ്യമേഖല ഉൾപ്പെടെയുള്ള നേട്ടങ്ങളെ ഇടത് സർക്കാർ തകർത്തു. വികസന മുരടിപ്പും ഭരണപരാജയവും കാരണം കേരളത്തിന്റെ തനതായ പുരോഗതിക്ക് തടസ്സം നേരിട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എത്രയൊക്കെ തകർക്കാൻ ശ്രമിച്ചാലും കേരളത്തിന്റെ അടിസ്ഥാന വീര്യത്തെ നശിപ്പിക്കാൻ ഈ സർക്കാരിന് കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന മാറ്റം കേരളത്തിന്റെ നന്മയ്ക്കും വളർച്ചയ്ക്കും വേണ്ടിയുള്ളതാണെന്നും, ജനങ്ങൾ മാറ്റത്തിനായി ദാഹിക്കുന്നുവെന്നും അദ്ദേഹം കോഴിക്കോട് നടന്ന റാലിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ വ്യക്തമാക്കി.