ജപ്തി ഭീഷണി ഒഴിഞ്ഞു; എം.കെ. മുനീറിന്റെ ‘ക്രെസന്റ് ഹൗസ്’ സംരക്ഷിച്ച് മുസ്‌ലിം ലീഗ്.

Jaihind News Bureau
Wednesday, March 25, 2026

 

 

മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ എം.കെ. മുനീറിന്റെ കോഴിക്കോട്ടെ വീടിന് മേലുണ്ടായിരുന്ന ജപ്തി ഭീഷണി പാർട്ടി ഇടപെടലിലൂടെ ഒഴിവായി. കാലിക്കറ്റ് ടൗൺ സഹകരണ ബാങ്കിലുണ്ടായിരുന്ന 49 ലക്ഷം രൂപയുടെ വായ്പ കുടിശ്ശിക മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വം അടച്ചുതീർത്തു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും വിഷയത്തിൽ നേരിട്ട് ഇടപെടുകയും മുനീറുമായി ആശയവിനിമയം നടത്തുകയും ചെയ്തതിന് പിന്നാലെയാണ് പണം ലീഗ് അടച്ചത്.

നടക്കാവ് ക്രോസ് റോഡിലെ മുനീറിന്റെ വസതിയായ ‘ക്രെസന്റ് ഹൗസി’ന് മാർച്ച് 31-നകം പണമടച്ചില്ലെങ്കിൽ ജപ്തി ചെയ്യുമെന്ന് കാണിച്ച് ബാങ്ക് നോട്ടീസ് നൽകിയിരുന്നു. 2011-ൽ വീട് പുനർനിർമ്മാണത്തിനായി എടുത്ത വായ്പ തിരിച്ചടയ്ക്കുന്നതിൽ നേരിട്ട സാമ്പത്തിക പ്രയാസങ്ങളാണ് പ്രതിസന്ധിക്ക് കാരണമായത്. “ഇനി വിൽക്കാൻ ഒന്നുമില്ലെന്നും മറ്റ് മാർഗങ്ങൾ തേടണമെന്നും” മുനീർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വൈകാരികമായി പ്രതികരിച്ചിരുന്നു. വ്യക്തിപരമായ ബാധ്യതകൾ പാർട്ടി ഏറ്റെടുക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം എങ്കിലും, മുതിർന്ന നേതാവിനെ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.