
തൃശൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദേശ പത്രികയില്‍ സ്വത്തുവിവരം മറച്ചുവെച്ചതിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജീവ് ചന്ദ്രശേഖറിന്റേത് വ്യക്തമായ ചട്ടലംഘനമാണെന്നും ഇതിനെതിരെ യുഡിഎഫ് നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കര്‍ണാടകയിലെ കോറമംഗലയിലുള്ള വസ്തുവിന്റെ വിവരം രാജീവ് ചന്ദ്രശേഖര്‍ സത്യവാങ്മൂലത്തില്‍ നിന്ന് ബോധപൂര്‍വം ഒഴിവാക്കിയെന്ന് വേണുഗോപാല്‍ ആരോപിച്ചു. 2026 മാര്‍ച്ച് 17-ന് ഈ വസ്തുവിന് നികുതിയടച്ചത് രാജീവ് ചന്ദ്രശേഖര്‍ തന്നെയാണ്. 2024-ലെ തിരഞ്ഞെടുപ്പില്‍ ഈ സ്വത്തുവിവരം നല്‍കിയിരുന്നതാണ്. ഇപ്പോള്‍ അത് ഒഴിവാക്കിയത് ജനങ്ങളെ കബളിപ്പിക്കലാണെന്നും ബിജെപി അധ്യക്ഷന്‍ തന്നെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സര്‍ക്കുലറില്‍ ബിജെപി മുദ്ര കണ്ട സംഭവവുമായി ഇതിനെ ചേര്‍ത്തു വായിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സര്‍ക്കാര്‍ അതീവരഹസ്യമായി ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കിയത് കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയാണെന്ന് വേണുഗോപാല്‍ ആരോപിച്ചു. എക്സൈസ് കമ്മീഷണര്‍ വിലക്കിയ ഇരുനൂറോളം ബാറുകള്‍ക്ക് പോലും ലൈസന്‍സ് നീട്ടിക്കൊടുത്തു. കേന്ദ്ര ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷന്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പേ നടന്ന ഈ നീക്കത്തിന് പിന്നില്‍ വലിയ അഴിമതിയുണ്ട്. മദ്യവര്‍ജനം നയമെന്ന് പറയുന്ന പിണറായി സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ 377 പുതിയ ബാറുകള്‍ക്കാണ് അനുമതി നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കര്‍ഷക പെന്ഷന് അനുമതി നിഷേധിച്ച ധനവകുപ്പിന്റെ നടപടി പാവപ്പെട്ട കൃഷിക്കാരോടുള്ള വഞ്ചനയാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകവിരുദ്ധ നയങ്ങള്‍ ജനജീവിതം ദുരിതത്തിലാക്കി. പാചകവാതക വിലവര്‍ദ്ധനവും ക്ഷാമവും മൂലം ഹോട്ടലുകള്‍ അടച്ചിടേണ്ടി വരുന്നു. കടുത്ത വിലക്കയറ്റം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും കേരളത്തില്‍ ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് സര്‍ക്കാരിനെതിരെ അതിരൂക്ഷമായ ജനവികാരമാണ് നിലനില്‍ക്കുന്നതെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം ആഞ്ഞടിക്കുമെന്നും കെ.സി. വേണുഗോപാല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.