
സംസ്ഥാനത്ത് കടുത്ത വേനൽ തുടരുന്നതിനിടെ വിവിധ ജില്ലകളിൽ അൾട്രാവയലറ്റ് (UV) സൂചിക അപകടകരമായ രീതിയിൽ ഉയർന്നതായി റിപ്പോർട്ട്. അതീവ ജാഗ്രത പുലർത്തേണ്ട സാഹചര്യമുള്ളതിനാൽ കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ദുരന്തനിവാരണ അതോറിറ്റി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. സൂര്യരശ്മികൾ നേരിട്ട് ഏൽക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കേരളത്തിലെ ആറ് പ്രധാന കേന്ദ്രങ്ങളിലാണ് നിലവിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയിരിക്കുന്നത്. കൊല്ലത്തെ കൊട്ടാരക്കര, പത്തനംതിട്ടയിലെ കോന്നി, ആലപ്പുഴയിലെ ചെങ്ങന്നൂർ, കോട്ടയത്തെ ചങ്ങനാശേരി, ഇടുക്കിയിലെ മൂന്നാർ, പാലക്കാട്ടെ തൃത്താല എന്നിവിടങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചികയുള്ളത്. കോന്നിയിൽ ഒൻപതാണ് യുവി നിരക്ക്. ബാക്കിയുള്ളയിടങ്ങളിൽ എട്ടും.
അതീവ ജാഗ്രത പുലർത്തേണ്ട സാഹചര്യമുള്ളതിനാലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.