
നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്ത് സീറ്റുകളില്‍ സിപിഎം-ബിജെപി ധാരണയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഏറ്റുമാനൂര്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ഇത്തരത്തില്‍ രഹസ്യ ഡീലുകളുണ്ട്. എന്നാല്‍ ഈ മണ്ഡലങ്ങളിലൊന്നും ഇത്തരം രാഷ്ട്രീയക്കച്ചവടങ്ങള്‍ വിജയിക്കില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മര്യാദയില്ലാത്ത ഭാഷാപ്രയോഗങ്ങളെ വി ഡി സതീശന്‍ രൂക്ഷമായി പരിഹസിച്ചു. ‘പരനാറി, കുലംകുത്തി, നികൃഷ്ടജീവി, ചെറ്റ തുടങ്ങിയ വാക്കുകള്‍ മലയാള ഭാഷയ്ക്ക് സംഭാവന നല്‍കിയത് മുഖ്യമന്ത്രിയാണ്. ഒരു കലാകാരനെ കോമാളി എന്ന് വിളിക്കുന്ന തലത്തിലേക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടി തരംതാഴ്ന്നു. ഇവരുടെയൊക്കെ നാക്കിലെ അഴുക്ക് നീക്കം ചെയ്യാന്‍ ഒരു ‘സാംസ്‌കാരിക ഹരിത കര്‍മ്മസേനയെ’ തന്നെ രൂപീകരിക്കേണ്ടി വരും,’ സതീശന്‍ പറഞ്ഞു. കോന്നിയില്‍ ചോദ്യം ചോദിച്ചയാളോട് വീട്ടില്‍ പോയി ചോദിക്കാന്‍ പറഞ്ഞ മുഖ്യമന്ത്രിയോട്, ജനങ്ങള്‍ തെരുവില്‍ ഇറങ്ങി ചോദ്യങ്ങള്‍ ചോദിക്കുമെന്നും അതിന് മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കോ-ലീ-ബി സഖ്യം ആരോപിക്കുന്ന പിണറായി വിജയന്‍ പണ്ട് ആര്‍എസ്എസ് പിന്തുണയോടെ ജയിച്ചത് മറക്കരുത്. ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ മസ്‌കറ്റ് ഹോട്ടലില്‍ ആര്‍എസ്എസ് നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയത് പിണറായി വിജയനാണ്, വി.ഡി സതീശനല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പലയിടത്തും ബിജെപിക്ക് പകരം ട്വന്റി-20 യെ ഉപയോഗിച്ചാണ് സിപിഎം കരുനീക്കം നടത്തുന്നതെന്നും സതീശന്‍ ആരോപിച്ചു.
ജനങ്ങള്‍ക്ക് വേണ്ടിയുള്ള അഞ്ചിന പ്രഖ്യാപനങ്ങളാണ് യുഡിഎഫിന്റെ രക്ഷാപ്രവര്‍ത്തനം. അല്ലാതെ ചെടിച്ചട്ടി കൊണ്ടും വടി കൊണ്ടും പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കുന്നതല്ല. സിപിഎം വിട്ടു വരുന്നവര്‍ക്ക് യുഡിഎഫ് അര്‍ഹമായ ഇടം നല്‍കും. മന്ത്രി ഗണേഷ് കുമാറിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പ് കാണിച്ച മുഖ്യമന്ത്രി താന്‍ ഇരയോടൊപ്പമല്ല, മറിച്ച് വേട്ടക്കാരോടൊപ്പമാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. എല്‍ദോസ് കുന്നപ്പിള്ളിലിന് എംഎല്‍എ സ്ഥാനത്തേക്കാള്‍ ഉയര്‍ന്ന പദവി പാര്‍ട്ടി നല്‍കുമെന്ന് സതീശന്‍ വ്യക്തമാക്കി. പാര്‍ട്ടിയുടെ ചില അപ്രിയ തീരുമാനങ്ങള്‍ അംഗീകരിക്കേണ്ടി വരുമെന്നും സുപ്രധാന പദവികള്‍ തനിക്കും മുന്‍പ് നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.