
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനങ്ങളുമായി ജി സുധാകരൻ. ആലപ്പുഴ സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ ബോഡി യോഗത്തിലാണ് സുധാകരന്റെ വിമർശനം. മുഖ്യമന്ത്രിയുടെ “ചെറ്റത്തരം” പ്രയോഗം ഭാഷയുടെ അർത്ഥാന്തരങ്ങൾ മനസ്സിലാക്കാതെയാണ്. തനിക്ക് അച്ഛനും അമ്മയും ഇട്ട പേരാണ് സുധാകരൻ. അത് മാറ്റി സുധാകുരൻ എന്ന് വരെ വിളിച്ചു.
ബഹുമാന്യനായ മുഖ്യമന്ത്രി എനിക്ക് പുതിയൊരു പേരിട്ടു, ചെറ്റ. ഏറ്റവും പാവപ്പെട്ടവർ താമസിക്കുന്ന ചെറ്റപ്പുരയിൽ താമസിക്കുന്നവരെയാണ് അപമാനിച്ചത്. പോടാ ചെറ്റേ എന്ന് മറ്റൊരു പ്രയോഗമുണ്ട്. നാനാർഥങ്ങൾ ഉള്ളതാണ് ഭാഷ. സംസാരിക്കുമ്പോൾ സൂക്ഷിക്കണം.
എല്ലാവിഭാഗം ജനങ്ങളും താമസിക്കുന്ന കേരളത്തിൽ ഇങ്ങനെയൊരു പ്രയോഗം നടത്താൻ പാടില്ല. താൻ മുഖ്യമന്ത്രിയെ ഒന്നും വിളിക്കുന്നില്ല. മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ അദ്ദേഹത്തിന് യോഗ്യതയില്ല. ഇത്തരം പ്രയോഗങ്ങള്‍ ഭരണഘടനവിരുദ്ധമാണ്. കേസിന് പോയാല്‍ പ്രശ്നമാണ്. കോണ്‍ഗ്രസിന് പിണറായി ആളെക്കൂട്ടിത്തരും. അദ്ദേഹം വോട്ട് പിടിച്ചു തരും.
ബിഷപ്പിനെ നികൃഷ്ട ജീവിയെന്ന് വിളിച്ചു. എൻ കെ പ്രേമചന്ദ്രനെ പരനാറി എന്നു വിളിച്ചു. അയാൾക്ക് വല്ല നാറ്റമുണ്ടോ. ഇങ്ങനെയാക്കെ സംസാരിക്കാൻ ആരാണ് അദ്ദേഹത്തിന് അധികാരം നൽകിയത്? ഇങ്ങനെയുള്ള ആളുകൾ അധികാരത്തിൽ ഇരുന്നാൽ നമ്മുടെ സ്ഥിതിയെന്താണ്? എത്ര പേരെയാണ് പാർട്ടിക്ക് എതിരാക്കുന്നത്? കേരളമറിയുന്ന ഒരു നേതാവെങ്കിലും എസ് എഫ് ഐ, ഡി വൈ എഫ് ഐക്കാര്‍ക്കിടയിലുണ്ടോയെന്നും ജി സുധാകരൻ.