മുഖ്യമന്ത്രി പറഞ്ഞത് ‘അല്പത്തം’ എന്ന അർത്ഥം; ജി. സുധാകരനെതിരായ പരാമർശത്തിൽ വിശദീകരണവുമായി എ.കെ. ബാലൻ

Jaihind News Bureau
Monday, March 23, 2026

വർഷങ്ങളോളം പാർട്ടിയെ നയിക്കുകയും മന്ത്രിസഭയിൽ വിശ്വസ്തനായിരിക്കുകയും ചെയ്ത ജി. സുധാകരൻ പാർട്ടി വിട്ടതിലുള്ള അസഹിഷ്ണുത അശ്ലീലകരമായ വാക്കുകളിലൂടെ പുറത്തുവിട്ടിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ ജനവിധി തേടുന്ന സുധാകരന്റെ നടപടിയെ ‘ചെറ്റത്തരം’ എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ഒരു മുൻ സഹപ്രവർത്തകനെതിരെ ഇത്രയും തരംതാഴ്ന്ന പദപ്രയോഗം മുഖ്യമന്ത്രി നടത്തിയത് രാഷ്ട്രീയ കേരളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സുധാകരനെ വിശേഷിപ്പിക്കാൻ മറ്റൊരു വാക്കില്ലെന്ന് ആവർത്തിക്കുന്നതിലൂടെ പിണറായിയുടെ വ്യക്തിപരമായ പകപോക്കലാണ് പുറത്തുവരുന്നത്.

മുഖ്യമന്ത്രിയുടെ ഈ അധിക്ഷേപ പ്രയോഗത്തെ വെള്ളപൂശാൻ നിഘണ്ടുവുമായി രംഗത്തെത്തിയിരിക്കുകയാണ് എ.കെ. ബാലൻ. സുധാകരനെ ‘ചെറ്റ’ എന്ന് വിളിച്ചിട്ടില്ലെന്നും അദ്ദേഹം ചെയ്തത് ‘ചെറ്റത്തരമാണെന്നുമാണ്’ ബാലന്റെ വിചിത്രമായ വാദം. ചെറ്റത്തരം എന്നാൽ അല്പത്തം എന്നേ അർത്ഥമുള്ളൂ എന്ന് ബാലൻ ന്യായീകരിക്കുമ്പോൾ, രാഷ്ട്രീയ എതിരാളികളെ വ്യക്തിഹത്യ ചെയ്യാൻ ഏത് ഹീനമായ വാക്കും ഉപയോഗിക്കാം എന്ന സിപിഎം നിലപാടാണ് ഇവിടെ വ്യക്തമാകുന്നത്. വഞ്ചന കാട്ടിയവർക്കെതിരെ ഉചിതമായ വാക്കാണ് മുഖ്യമന്ത്രി ഉപയോഗിച്ചതെന്ന ബാലന്റെ പ്രസ്താവന സിപിഎമ്മിന്റെ രാഷ്ട്രീയ സഹിഷ്ണുതയില്ലായ്മയെ വീണ്ടും തുറന്നുകാട്ടുന്നു.

ജി. സുധാകരൻ അധഃപതിച്ചു പോയെന്നും കോൺഗ്രസിനൊപ്പം ചേർന്നതുകൊണ്ടാണ് അദ്ദേഹം ഉത്തമനായ കമ്മ്യൂണിസ്റ്റായി പ്രതിപക്ഷത്തിന് തോന്നുന്നതെന്നും ബാലൻ പരിഹസിക്കുന്നു. പാർട്ടിയിൽ ഉള്ളപ്പോൾ മാത്രം മാന്യനും പാർട്ടി വിട്ടാൽ നിമിഷനേരം കൊണ്ട് ‘ചെറ്റ’യുമായി മാറുന്ന സിപിഎം രീതിയാണ് ഇവിടെയും ദൃശ്യമാകുന്നത്. ദശാബ്ദങ്ങളോളം പാർട്ടിക്കായി ചോരയും നീരും നൽകിയ ഒരു നേതാവിനെ, പാർട്ടി വിട്ടതിന്റെ പേരിൽ പരസ്യമായി അധിക്ഷേപിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്ന വിമർശനം ശക്തമാണ്.

അമ്പലപ്പുഴയിൽ കോൺഗ്രസിന്റെ സഹായത്തോടെ സുധാകരൻ വോട്ട് പിടിക്കുന്നതിനെ എ.കെ. ബാലൻ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും, സുധാകരന്റെ ജനപ്രീതിയെ സിപിഎം എത്രത്തോളം ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ് ഈ ആക്രോശങ്ങൾ. അല്പത്തം നിറഞ്ഞ പെരുമാറ്റം ആരുടേതാണെന്ന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജനങ്ങൾ തീരുമാനിക്കുമെന്നാണ് സുധാകരൻ അനുകൂലികളുടെയും യുഡിഎഫിന്റെയും നിലപാട്.