ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത്തി

Jaihind News Bureau
Sunday, March 22, 2026

കൊടുവള്ളി രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് മുൻ എം.എൽ.എ കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത്തി. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം മാതൃസംഘടനയിലേക്ക് തിരിച്ചെത്തുന്നത്. ഇന്ന് രാവിലെ പാണക്കാട് തറവാട്ടിലെത്തിയ റസാഖ്, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽ നിന്നും പാർട്ടി അംഗത്വം സ്വീകരിച്ചു. പി.കെ ഫിറോസ്, ഡോ. എം.കെ മുനീർ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

 ചേർത്തുപിടിക്കുന്നതിൽ ഇടതുപക്ഷം പരാജയമാണെന്ന് അംഗത്വം സ്വീകരിച്ച ശേഷം റസാഖ് പ്രതികരിച്ചു. റസാഖിന്റെ തിരിച്ചുവരവിൽ സന്തോഷമുണ്ടെന്ന് സാദിഖലി തങ്ങൾ അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പേർ പാർട്ടിയിലേക്ക് തിരിച്ചുവരാൻ സാധ്യതയുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

2016-ൽ ലീഗ് നേതൃത്വവുമായി ഉടക്കിയാണ് റസാഖ് പാർട്ടി വിട്ടത്. അന്ന് കൊടുവള്ളിയിൽ വിമതനായി മത്സരിച്ച അദ്ദേഹം യു.ഡി.എഫ് കോട്ടയിൽ അട്ടിമറി വിജയം നേടി നിയമസഭയിലെത്തി. പിന്നീട് ഇടതുപക്ഷത്തിനൊപ്പം സ്വതന്ത്രനായി നിലകൊണ്ടെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. ഏറെക്കാലമായി നടന്നുവന്ന ചർച്ചകൾക്കൊടുവിലാണ് ഇപ്പോൾ ഔദ്യോഗികമായി മടങ്ങിയെത്തുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി റസാഖ് തിരിച്ചെത്തുന്നത് കൊടുവള്ളിയിൽ പി.കെ ഫിറോസിന് വലിയ രാഷ്ട്രീയ കരുത്താകുമെന്നാണ് യു.ഡി.എഫ് ക്യാമ്പിന്റെ കണക്കുകൂട്ടൽ. മണ്ഡലത്തിലെ പഴയ സ്വാധീനം തിരിച്ചുപിടിക്കാൻ ഈ നീക്കം സഹായിക്കുമെന്ന് ലീഗ് പ്രവർത്തകർ വിശ്വസിക്കുന്നു.