ബ്രിട്ടീഷ് താവളങ്ങളില്‍ നിന്ന് ഇറാനെതിരായ അമേരിക്കന്‍ ആക്രമണം: ആഞ്ഞടിച്ച് ഇറാന്‍; വൈകിപ്പോയെന്ന് ട്രംപ്

Jaihind News Bureau
Saturday, March 21, 2026

പശ്ചിമേഷ്യയിലെ ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ ഇറാനെതിരായ ആക്രമണത്തിന് അമേരിക്ക വിട്ടുനല്‍കിയ നടപടി മേഖലയില്‍ വന്‍ നയതന്ത്ര യുദ്ധത്തിന് വഴിതെളിച്ചിരിക്കുകയാണ്. ബ്രിട്ടന്റെ നടപടിയെ ഇറാന്‍ രൂക്ഷമായി വിമര്‍ശിച്ചപ്പോള്‍, നടപടി വൈകിപ്പോയെന്ന നിലപാടിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ നടപടി സ്വന്തം പൗരന്മാരുടെ ജീവന്‍ അപകടത്തിലാക്കുന്നതാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി കുറ്റപ്പെടുത്തി. ഭൂരിഭാഗം ബ്രിട്ടീഷുകാരും അമേരിക്കയുടെയും ഇസ്രായേലിന്റെയും യുദ്ധതാല്‍പ്പര്യങ്ങളെ പിന്തുണയ്ക്കുന്നവരല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തങ്ങളെ ആക്രമിക്കാന്‍ താവളം ഒരുക്കുന്നവര്‍ക്കെതിരെ സ്വയം പ്രതിരോധത്തിനുള്ള അവകാശം ഇറാനുണ്ടെന്ന് പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കി.

ബ്രിട്ടീഷ് താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത് ഒരു വലിയ അത്ഭുതമായി തനിക്ക് തോന്നുന്നില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായിട്ടും ഇത്തരം ഒരു നടപടിക്ക് ബ്രിട്ടന്‍ ഇത്രയും കാലതാമസം എടുത്തതില്‍ അദ്ദേഹം നിരാശ പ്രകടിപ്പിച്ചു. ഇത് കുറച്ചുകൂടി നേരത്തെ സംഭവിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ രാത്രി ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്റെ ഭാഗത്തുനിന്നും ആക്രമണ ശ്രമങ്ങളുണ്ടായി. ദുബായില്‍ ഡ്രോണുകള്‍ തകര്‍ത്തു. സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിലും ആക്രമണങ്ങള്‍ തടഞ്ഞതായാണ് റിപ്പോര്‍ട്ട്. ശത്രുക്കള്‍ക്ക് വരാനിരിക്കുന്നത് നല്ല വര്‍ഷമായിരിക്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനേയി മുന്നറിയിപ്പ് നല്‍കി. നേതൃത്വത്തെ വധിച്ചതുകൊണ്ട് ജനങ്ങളെ ഭയപ്പെടുത്താമെന്ന ശത്രുക്കളുടെ മോഹം നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തുര്‍ക്കിയിലും ഒമാനിലും നടന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാനല്ലെന്നും, അത് ഇസ്രായേല്‍ നടത്തിയ ‘ആള്‍മാറാട്ട’ ആക്രമണമാണെന്നും ഇറാന്‍ ആരോപിച്ചു. യുദ്ധം ജയിച്ചെന്ന അമേരിക്കയുടെ വാദങ്ങളെ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി പരിഹസിച്ചു. ഇറാന്റെ വ്യോമപ്രതിരോധം തകര്‍ന്നെന്ന് അമേരിക്ക അവകാശപ്പെട്ടതിന് പിന്നാലെയാണ് അത്യാധുനിക എഫ്-35 വിമാനം ഇറാന്‍ വീഴ്ത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറാന്റെ നാവികശക്തിക്ക് മുന്നില്‍ യു.എസ്.എസ് ജെറാള്‍ഡ് ഫോര്‍ഡ്, ഏബ്രഹാം ലിങ്കണ്‍ തുടങ്ങിയ യുദ്ധക്കപ്പലുകള്‍ക്ക് പിന്തിരിയേണ്ടി വന്നതും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

അതേസമയം, പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇടയിലുള്ള സമാധാന ശ്രമങ്ങള്‍ക്ക് മുന്‍കൈയെടുക്കാമെന്ന പുതിയ വാഗ്ദാനവും ഇറാന്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.