
വയനാട് ടൗൺഷിപ്പിൽ വച്ച് സി.പി.എം ജില്ലാ സെക്രട്ടറി പി. ഗാഗറിൻ റഫീഖിനോട് നടൻ മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ച സംഭവം രാഷ്ട്രീയ-സിനിമാ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇതിനെത്തുടർന്ന് മമ്മൂട്ടിക്കെതിരെ ഇടതുപക്ഷ കേന്ദ്രങ്ങളിൽ നിന്ന് സൈബർ ആക്രമണം രൂക്ഷമായതോടെ പ്രശ്നം എത്രയും വേഗം ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിലാണ് സി.പി.എം. ഒടുവിൽ മമ്മൂട്ടി തന്നെ റഫീഖിനെ ഫോണിൽ വിളിച്ച് സംസാരിച്ചതോടെ വിവാദങ്ങൾ അണയുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. മമ്മൂട്ടി വിളിച്ച കാര്യം റഫീഖ് തന്നെ സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു.
തിരക്കും ബഹളവും താരത്തിന് അലോസരമാകരുതെന്ന ഉദ്ദേശത്തോടെയാണ് താൻ ഇടപെട്ടതെന്ന് റഫീഖ് ഫേസ്ബുക്കിൽ കുറിച്ചു. തന്റെ ഇടപെടലുകൾ തെറ്റിദ്ധരിക്കപ്പെടുമോ എന്ന ആശങ്കയാണ് മമ്മൂട്ടി പങ്കുവെച്ചതെന്നും മനഃപൂർവം അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് താരം വ്യക്തമാക്കിയതായും റഫീഖ് പറഞ്ഞു. മമ്മൂട്ടി താൻ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന നടനാണെന്നും അതിനാൽ ഈ വിവാദങ്ങൾ ഇവിടെക്കൊണ്ട് അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. മമ്മൂട്ടിയുടെ വിളിയെത്തിയതോടെ സോഷ്യൽ മീഡിയയിലെ ആക്രമണങ്ങളുടെ തോത് കുറഞ്ഞത് പാർട്ടിക്ക് ആശ്വാസമായിട്ടുണ്ട്.
ഭരണനേട്ടമായി തിരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടുന്ന ടൗൺഷിപ്പ് പദ്ധതിയുടെ ശോഭ കെടുത്തുന്ന രീതിയിലേക്ക് ഈ വിവാദം വളർന്നതിൽ ചില നേതാക്കൾക്ക് അതൃപ്തിയുണ്ട്. സർക്കാരിനൊപ്പം എപ്പോഴും ചേർന്നുനിൽക്കുന്ന മമ്മൂട്ടിയെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴച്ചെന്ന വികാരം പാർട്ടിയിൽ നിലനിൽക്കുന്നുണ്ട്. നേരത്തെ എ.വി ജയൻ പാർട്ടി വിട്ടതും പനമരം സി.ഐയെ ഭീഷണിപ്പെടുത്തിയ സംഭവവും റഫീഖിനെതിരെ വിമർശനങ്ങൾ ഉയരാൻ കാരണമായിരുന്നു. ഇതിന് പിന്നാലെ വന്ന പുതിയ വിവാദം ജില്ലാ സെക്രട്ടറിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.