മട്ടന്നൂർ വിട്ട് ശൈലജ;തളിപ്പറമ്പിൽ പി.കെ ശ്യാമള തന്നെ; സംസ്ഥാന സെക്രട്ടേറിയറ്റിൽ അന്തിമ ധാരണയായി

Jaihind News Bureau
Wednesday, March 4, 2026

മട്ടന്നൂരിൽ നിന്നുള്ള മാറ്റത്തിൽ കടുത്ത നീരസം പ്രകടിപ്പിച്ചെങ്കിലും, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.കെ ശൈലജ പേരാവൂർ മണ്ഡലത്തിൽ തന്നെ മത്സരിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനമായി. സുരക്ഷിത മണ്ഡലമായ മട്ടന്നൂരിൽ നിന്ന് ശൈലജയെ മാറ്റുന്നത് അവരെ രാഷ്ട്രീയമായി ഒതുക്കാനാണെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ഈ നീക്കം. നാളെ ചേരുന്ന സംസ്ഥാന സമിതി യോഗത്തിൽ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ അംഗീകാരം നൽകും.

സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പകരം തളിപ്പറമ്പ് മണ്ഡലത്തിൽ അദ്ദേഹത്തിന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കാനും സെക്രട്ടേറിയറ്റിൽ ധാരണയായിട്ടുണ്ട്. എന്നാൽ ഈ തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. കുടുംബവാഴ്ചാ ആരോപണങ്ങൾ ഉന്നയിച്ചാണ് പാർട്ടി അണികൾക്കിടയിൽ നിന്നുപോലും വിമർശനങ്ങൾ വരുന്നത്.

മറ്റ് പ്രധാന മണ്ഡലങ്ങളായ പേരാമ്പ്രയിൽ ടി.പി. രാമകൃഷ്ണനും ഉടുമ്പൻചോലയിൽ കെ.കെ. ജയചന്ദ്രനും മത്സരിക്കും. ഉടുമ്പൻചോലയിൽ എം.എം. മണിക്ക് വേണ്ടി പാർട്ടിയിൽ ശക്തമായ വാദങ്ങൾ ഉയർന്നിരുന്നെങ്കിലും നേതൃത്വം അത് പരിഗണിച്ചില്ല. നാളെ നടക്കുന്ന സംസ്ഥാന സമിതി യോഗത്തിന് ശേഷം സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.