‘നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാനില്ല; 63 വര്‍ഷം നീണ്ട സിപിഎം അംഗത്വം ഉപേക്ഷിക്കുന്നു’: നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ജി. സുധാകരന്‍

Jaihind News Bureau
Wednesday, March 4, 2026

ആലപ്പുഴ: പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കില്ലെന്ന കടുത്ത നിലപാടിലാണ് സി.പി.എം മുതിര്‍ന്ന നേതാവ് ജി. സുധാകരന്‍ പാര്‍ട്ടിക്കുള്ളിലെ അവഗണനകളെയും നേതൃത്വത്തിന്റെ പരിഹാസങ്ങളെയും അക്കമിട്ടു നിരത്തിക്കൊണ്ടുള്ള വൈകാരികമായ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. താന്‍ മെമ്പര്‍ഷിപ്പ് പുതുക്കാന്‍ അപേക്ഷ നല്‍കിയില്ലെന്നും അതിനാല്‍ ലെവിയും വരിസംഖ്യയും അടയ്‌ക്കേണ്ടി വന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

63 വര്‍ഷത്തെ പാര്‍ട്ടി അംഗത്വമുള്ള തന്നെ കഴിഞ്ഞ അഞ്ച് വര്‍ഷമായി ജില്ലാ നേതൃത്വം അവഗണിക്കുകയാണെന്ന് സുധാകരന്‍ ആരോപിക്കുന്നു. 43 വര്‍ഷം സംസ്ഥാന സമിതി അംഗമായിരുന്ന താന്‍ ബ്രാഞ്ച് തലത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ എങ്ങനെയുണ്ടെന്ന് അന്വേഷിക്കാന്‍ പോലും ജില്ലാ സെക്രട്ടറി തയ്യാറായില്ല. അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസമനുഭവിച്ച ജില്ലയില്‍ ജീവിച്ചിരിക്കുന്ന ഒരേയൊരു ആളായിട്ടും അതിന്റെ അന്‍പതാം വാര്‍ഷിക ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചില്ലെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പത്രസമ്മേളനത്തില്‍ നടത്തിയ പരിഹാസരൂപേണയുള്ള പ്രതികരണമാണ് സുധാകരനെ കടുത്ത നിലപാടിലേക്ക് നയിച്ചത്. താന്‍ ഒരു പരിഗണനയും അര്‍ഹിക്കാത്ത ആളാണെന്ന മട്ടില്‍ സംസ്ഥാന സെക്രട്ടറി സംസാരിക്കുകയും പരിഹസിച്ചു ചിരിക്കുകയും ചെയ്തത് തിരുത്താന്‍ ആരും തയ്യാറായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കൂടാതെ, തന്റെ അച്ഛനെപ്പോലും ആക്ഷേപിച്ച് ലോക്കല്‍ കമ്മിറ്റി അംഗം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതായും സുധാകരന്‍ വെളിപ്പെടുത്തി.

പാര്‍ട്ടിയില്‍ തുടര്‍ന്ന് നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ആഗ്രഹിക്കാത്തതിനാലാണ് സ്വമനസ്സാലെ മെമ്പര്‍ഷിപ്പ് പുതുക്കാത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ ആശയാദര്‍ശങ്ങളില്‍ ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും ഏവര്‍ക്കും നന്ദി അറിയിച്ചുകൊണ്ടും അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചു.