മൊജ്തബ ഖമനെയി ഇറാന്റെ പുതിയ പരമോന്നത നേതാവ്: റിപ്പോര്‍ട്ട്

Jaihind News Bureau
Wednesday, March 4, 2026

ടെഹ്റാന്‍: മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടതിന് പിന്നാലെ, ഇറാന്റെ പുതിയ പരമോന്നത നേതാവായി മകന്‍ മൊജ്തബ ഖമനെയിയെ തിരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്. രാജ്യത്തെ ഉന്നതാധികാര സമിതിയായ ‘അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്‌സ്’ ആണ് മൊജ്തബയെ തിരഞ്ഞെടുത്തതെന്ന് വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ‘ഇറാന്‍ ഇന്റര്‍നാഷണല്‍’ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ കരുത്തുറ്റ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC), മൊജ്തബയെ നേതാവാക്കാന്‍ പുരോഹിത സമിതിക്ക് മേല്‍ കനത്ത സമ്മര്‍ദ്ദം ചെലുത്തിയതായാണ് വിവരം.

അലി ഖമനെയിയുടെ രണ്ടാമത്തെ മകനായ മൊജ്തബ, ഇറാന്‍-ഇറാഖ് യുദ്ധകാലത്ത് സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒരു ഇടത്തരം റാങ്കിലുള്ള പുരോഹിതനായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ‘ഓഫീസ് ഓഫ് ദി സുപ്രീം ലീഡര്‍’ പ്രായോഗികമായി നിയന്ത്രിച്ചിരുന്നത് മൊജ്തബയായിരുന്നു. തിരശീലയ്ക്ക് പിന്നില്‍ നിന്നുകൊണ്ട് ഇറാന്റെ രാഷ്ട്രീയ-സൈനിക കാര്യങ്ങളില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുന്ന വ്യക്തിയായി മൊജ്തബ വിലയിരുത്തപ്പെടുന്നു.

റെവല്യൂഷണറി ഗാര്‍ഡുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് മൊജ്തബ. സൈന്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ഉറപ്പാക്കാന്‍ ഇത് സഹായിക്കും. ഇറാന്റെ ഷിയാ തിയോക്രസിയില്‍ പരമോന്നത നേതാവിനാണ് എല്ലാ ഭരണകാര്യങ്ങളിലും അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം. സൈന്യത്തിന്റെയും റെവല്യൂഷണറി ഗാര്‍ഡിന്റെയും സുപ്രീം കമാന്‍ഡര്‍ എന്ന പദവിയും ഇതില്‍ ഉള്‍പ്പെടുന്നു. 2019-ല്‍ അമേരിക്ക ഭീകര സംഘടനയായി പ്രഖ്യാപിച്ച റെവല്യൂഷണറി ഗാര്‍ഡ്, ഇറാന്റെ രാഷ്ട്രീയ-സാമ്പത്തിക മേഖലകളില്‍ വലിയ സ്വാധീനമുള്ള ശക്തിയാണ്.