
ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന ശക്തമായ ആവശ്യവുമായി ഇന്ത്യയും റഷ്യയും രംഗത്തെത്തി. മേഖലയിലെ ഒരു കോടിയിലധികം വരുന്ന ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തിയ ഇന്ത്യ, ചര്‍ച്ചകളിലൂടെ മാത്രമേ പരിഹാരം സാധ്യമാകൂ എന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കി.
ഇറാന്‍ ആണവായുധം നിര്‍മ്മിക്കുന്നുവെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പ്രസ്താവിച്ചു. മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ അമേരിക്ക മുന്‍കൈയെടുക്കണമെന്നും നയതന്ത്ര ചര്‍ച്ചകള്‍ക്ക് വഴിതുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുദ്ധം ആഗോള സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കി.
പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ നിന്ന് ഇന്ത്യയ്ക്ക് ഒഴിഞ്ഞുനില്‍ക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ പ്രസ്താവനയില്‍ പറയുന്നു. മേഖലയിലെ ഒരു കോടി ഇന്ത്യന്‍ പ്രവാസികളുടെ സുരക്ഷ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതീവ പ്രധാനമാണ്. രക്കു കപ്പലുകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. ചില ഇന്ത്യന്‍ നാവികര്‍ക്ക് ഇതിനോടകം ജീവന്‍ നഷ്ടമായത് സ്ഥിതിഗതികള്‍ ഗുരുതരമാക്കുന്നു. യുദ്ധം ഇന്ത്യന്‍ സാമ്പത്തിക രംഗത്തെയും ജനജീവിതത്തെയും ബാധിക്കുമെന്ന ആശങ്കയും പ്രസ്താവനയിലുണ്ട്.
പ്രശ്‌നപരിഹാരത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഒമാന്‍ സുല്‍ത്താന്‍, കുവൈറ്റ് കിരീടാവകാശി, ഖത്തര്‍ അമീര്‍ എന്നിവരുമായി ഫോണില്‍ സംസാരിച്ചു. വിവിധ എംബസികള്‍ വഴി ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. വിശുദ്ധ മാസത്തില്‍ സംഘര്‍ഷം കൂടുതല്‍ ഇടങ്ങളിലേക്ക് പടരുന്നത് തടയാന്‍ അന്താരാഷ്ട്ര സമൂഹം ഒന്നിച്ച് നില്‍ക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ വധത്തെക്കുറിച്ച് പുതിയ പ്രസ്താവനയിലും ഇന്ത്യ നേരിട്ടുള്ള പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ല എന്നത് നയതന്ത്രപരമായി ശ്രദ്ധേയമാണ്.