ഫുജൈറയില്‍ ഡ്രോണ്‍ ആക്രമണം, ഒമാനില്‍ വിമാന നിയന്ത്രണം; ജാഗ്രതയില്‍ ഗള്‍ഫ് രാജ്യങ്ങള്‍

Jaihind News Bureau
Tuesday, March 3, 2026

പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷാ ജാഗ്രതയിലാണ് ഗള്‍ഫ് രാജ്യങ്ങള്‍. യുഎഇയിലെ ഫുജൈറ ഓയില്‍ ഇന്‍ഡസ്ട്രി സോണിലുണ്ടായ ഡ്രോണ്‍ ആക്രമണവും തീപ്പിടുത്തവും മേഖലയിലെ ആശങ്ക വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ ഒമാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആകാശപരിധിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

ഫുജൈറയിലെ ഓയില്‍ ഇന്‍ഡസ്ട്രി സോണിലാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് തീപ്പിടുത്തമുണ്ടായി. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഫുജൈറയില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോര്‍ട്ട് ടണല്‍ മുതല്‍ വില്ലേജ് ബ്രിഡ്ജ് വരെയുള്ള ഭാഗങ്ങള്‍ പൂര്‍ണ്ണമായും അടച്ചു. ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ച മേഖലകളില്‍ പരിശോധന തുടരുകയാണ്.

ദേശീയ ആകാശപരിധിയില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള എല്ലാത്തരം മനുഷ്യരഹിത വിമാനങ്ങളുടെയും (UAV) പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സര്‍ക്കാര്‍, വാണിജ്യ, വിനോദ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന എല്ലാ ഡ്രോണുകള്‍ക്കും നിരോധനം ബാധകമാണ്. കൂടാതെ പാരാഗ്ലൈഡിംഗ്, പാരാമോട്ടോര്‍ തുടങ്ങിയ വായുമാര്‍ഗമുള്ള കായിക വിനോദങ്ങള്‍ക്കും വിലക്കുണ്ട്. മാര്‍ച്ച് 3 മുതല്‍ നിലവില്‍ വന്ന ഈ ഉത്തരവ് അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ തുടരും. പുതിയ അനുമതികള്‍ നല്‍കില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

യുഎസ് എംബസിക്ക് നേരെയുണ്ടായ ആക്രമണത്തെ സൗദി അറേബ്യ ശക്തമായ ഭാഷയില്‍ അപലപിച്ചു. ബഹ്റൈനിലും സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി അധികൃതര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് വരും ദിവസങ്ങളിലും ഗള്‍ഫ് മേഖലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത.