
അനന്തപുരിയെ യാഗശാലയാക്കി മാറ്റി ആറ്റുകാല്‍ പൊങ്കാല മഹോത്സവം സമാപിച്ചു. ഉച്ചയോടെ നിവേദ്യം പൂര്‍ത്തിയായതോടെ പ്രാര്‍ത്ഥനാപൂര്‍വ്വം ഭക്തര്‍ മടങ്ങിത്തുടങ്ങി. പുലര്‍ച്ചെ മുതല്‍ തന്നെ അനന്തപുരിയുടെ വീഥികളെല്ലാം ഭക്തജനങ്ങളാല്‍ നിബിഢമായിരുന്നു. നാടിന്റെ നാനാഭാഗത്തുനിന്നുമെത്തിയ പതിനായിരങ്ങള്‍ വ്രതശുദ്ധിയോടെ നഗരത്തിന്റെ മുക്കിലും മൂലയിലും പൊങ്കാലയര്‍പ്പിച്ചു. തമ്പാനൂര്‍, കിഴക്കേകോട്ട എന്നിവിടങ്ങളിലെല്ലാം അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്.
സ്ഥിരം സമരവേദിയായ സെക്രട്ടറിയേറ്റിനു മുന്നിലും ഇത്തവണ ഭക്തിസാന്ദ്രമായ കാഴ്ചകളാണ് ദൃശ്യമായത്. എന്നാല്‍ അവിടെ പൊങ്കാല ഒരു പ്രാര്‍ത്ഥനയ്ക്കൊപ്പം ഒരു പ്രതിഷേധം കൂടിയായിരുന്നു. ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ അധ്യാപകരായ സ്പെഷ്യല്‍ ടീച്ചര്മാര് തങ്ങളുടെ ജോലി സ്ഥിരപ്പെടുത്തണമെന്ന ആവശ്യമുയര്‍ത്തിയാണ് പൊങ്കാലയര്‍പ്പിച്ചത്.
ഉച്ചയോടെ നിവേദ്യത്തിന് തീര്‍ത്ഥം തളിച്ചതോടെ ഭക്തജനങ്ങള്‍ സായൂജ്യമടഞ്ഞു. പ്രാര്‍ത്ഥനകള്‍ സഫലമായ സംതൃപ്തിയോടെ ഭക്തര്‍ മടക്കയാത്ര ആരംഭിച്ചു. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും വലിയ തിരക്കാണ് മടക്കയാത്രയില്‍ അനുഭവപ്പെടുന്നത്. അടുത്ത വര്‍ഷം വീണ്ടും പൊങ്കാലയര്‍പ്പിക്കാനായി എത്താമെന്ന ഉറച്ച വിശ്വാസത്തോടും പ്രാര്‍ത്ഥനകളോടും കൂടിയാണ് ഓരോ ഭക്തനും അനന്തപുരിയുടെ മണ്ണില്‍ നിന്നും വിടവാങ്ങുന്നത്.