കെ.പി. ഉണ്ണികൃഷ്ണന്റെ വിയോഗം: ഇന്ത്യന്‍ രാഷ്ട്രീയത്തിന് നികത്താനാകാത്ത നഷ്ടമെന്ന് വി.ഡി. സതീശനും സണ്ണി ജോസഫും

Jaihind News Bureau
Tuesday, March 3, 2026

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.പി. ഉണ്ണികൃഷ്ണന്റെ വിയോഗത്തില്‍ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ അനുശോചിച്ചു. വടകരയുടെ പ്രിയപുത്രനും ദേശീയ രാഷ്ട്രീയത്തിലെ കരുത്തുറ്റ ശബ്ദവുമായിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് വലിയൊരു ശൂന്യതയാണ് സൃഷ്ടിക്കുന്നതെന്ന് നേതാക്കള്‍ അനുസ്മരിച്ചു.

സോഷ്യലിസ്റ്റ് മനസ്സ് കൈവിടാത്ത പോരാളി: വി.ഡി. സതീശന്‍

ജവാഹര്‍ലാല്‍ നെഹ്റുവിനോടുള്ള ആദരവ് കാത്തുസൂക്ഷിച്ച സോഷ്യലിസ്റ്റായിരുന്നു കെ.പി. ഉണ്ണികൃഷ്ണനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. റാം മനോഹര്‍ ലോഹ്യയുടെ നെഹ്റു വിരോധത്തില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം കോണ്‍ഗ്രസുകാരനായ സോഷ്യലിസ്റ്റായത്. വടകര ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി ഏഴു തവണ വിജയിച്ച അദ്ദേഹം, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും ഇടതു സ്ഥാനാര്‍ത്ഥിയായും വിജയം ആവര്‍ത്തിച്ച അപൂര്‍വ്വ വ്യക്തിത്വമാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയത്തിനപ്പുറം എഴുത്തുകാരനായും പത്രപ്രവര്‍ത്തകനായും മികച്ച പാണ്ഡിത്യം പുലര്‍ത്തിയ അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യന്‍ രാഷ്ട്രീയത്തിന് വലിയ നഷ്ടമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വികസനത്തിന്റെ പടത്തലവന്‍: സണ്ണി ജോസഫ് എം.എല്‍.എ

ദേശീയ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു ഉണ്ണികൃഷ്ണനെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ അനുസ്മരിച്ചു. കേന്ദ്രമന്ത്രി എന്ന നിലയില്‍ കേരളത്തിന്റെ, പ്രത്യേകിച്ച് മലബാര്‍ മേഖലയുടെ വികസനത്തില്‍ അദ്ദേഹം വലിയ ശ്രദ്ധ ചെലുത്തിയിരുന്നു. മാധ്യമരംഗത്തെ അനുഭവസമ്പത്ത് പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളില്‍ മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വിപുലമായ സൗഹൃദബന്ധം കാത്തുസൂക്ഷിച്ചിരുന്ന നേതാവായിരുന്നു അദ്ദേഹമെന്നും സണ്ണി ജോസഫ് പറഞ്ഞു.