
വാഷിംഗ്ടണ്‍: ഇറാനെതിരെ പശ്ചിമേഷ്യയില്‍ വികസിച്ചുകൊണ്ടിരിക്കുന്ന സൈനിക നീക്കങ്ങള്‍ ഇറാഖ് യുദ്ധം പോലെയുള്ള ഒരു അധിനിവേശമാകില്ലെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. ഇത് വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന ഒന്നല്ലെന്നും, ഇറാന്റെ സൈനിക ശേഷിയും ആണവ മോഹങ്ങളും തകര്‍ക്കുക എന്ന കൃത്യമായ ലക്ഷ്യത്തോടെയുള്ള തിരിച്ചടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച പെന്റഗണില്‍ നടത്തിയ പ്രത്യേക വാര്‍ത്താ സമ്മേളനത്തിലാണ് ഹെഗ്സെത്ത് അമേരിക്കയുടെ നയം വ്യക്തമാക്കിയത്.
ഇറാന്റെ മിസൈലുകള്‍, ഡ്രോണുകള്‍, നാവിക സേന, ആണവ കേന്ദ്രങ്ങള്‍ എന്നിവയെ ലക്ഷ്യമിട്ട് അതിശക്തമായ ‘സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍’ ആണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം കൈവശപ്പെടുത്താനോ അവിടെ ഭരണം സ്ഥാപിക്കാനോ അമേരിക്കയ്ക്ക് താല്പര്യമില്ല. ലോകത്തെ സമുദ്ര വ്യാപാര പാതകളെ തടസ്സപ്പെടുത്തുന്നതും ആണവായുധങ്ങള്‍ക്കായി ഇറാന്‍ നടത്തുന്ന ശ്രമങ്ങളും ഇനി വെച്ചുപൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്റെ ആണവ മോഹങ്ങളെ തകര്‍ക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അസാമാന്യ ധൈര്യമുണ്ടെന്നും അദ്ദേഹം പ്രശംസിച്ചു.
യുദ്ധത്തിന്റെ സമയക്രമത്തെക്കുറിച്ച് പ്രതിരോധ സെക്രട്ടറി കൃത്യമായ മറുപടി നല്‍കിയില്ല. ഈ സൈനിക നടപടി എത്രകാലം തുടരണമെന്ന് പ്രസിഡന്റ് ട്രംപ് തന്നെ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘ഞങ്ങള്‍ ഈ യുദ്ധം തുടങ്ങിയവരല്ല, എന്നാല്‍ ട്രംപിന് കീഴില്‍ ഞങ്ങള്‍ ഇത് അവസാനിപ്പിക്കും,’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. പതിറ്റാണ്ടുകളായി ഇറാന്‍ അമേരിക്കയ്‌ക്കെതിരെ നടത്തുന്ന നീക്കങ്ങള്‍ക്കുള്ള മറുപടിയായാണ് ഇപ്പോഴത്തെ നടപടികളെ അദ്ദേഹം വിശേഷിപ്പിച്ചത്.
അതേസമയം, മേഖലയില്‍ സംഘര്‍ഷം അതീവ ഗുരുതരമായി തുടരുകയാണ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും മുതിര്‍ന്ന സൈനിക മേധാവികളും കൊല്ലപ്പെട്ടതോടെ ഇറാന്‍ തിരിച്ചടി ശക്തമാക്കിയിട്ടുണ്ട്. ഇസ്രായേല്‍, ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ താവളങ്ങള്‍, സൈപ്രസിലെ ബ്രിട്ടീഷ് ബേസ് എന്നിവിടങ്ങളിലേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. മറുപടിയായി ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേലും ആക്രമണം കടുപ്പിച്ചിരിക്കുകയാണ്.