
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങളിൽ നിർണ്ണായകമായ ഒരു മലക്കംമറിച്ചിലിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരുങ്ങുന്നു. ശബരിമലയിലെ പവിത്രമായ ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നും യുവതികളെ പ്രവേശിപ്പിക്കരുത് എന്നുമുള്ള പുതിയ നിലപാടിലേക്കാണ് ബോർഡ് എത്തിയിരിക്കുന്നത്. വരാനിരിക്കുന്ന നിയമനടപടികളിൽ ഈ പുതിയ നിലപാട് ഔദ്യോഗികമായി സുപ്രീംകോടതിയെ അറിയിക്കാനാണ് ബോർഡിന്റെ തീരുമാനം.
കഴിഞ്ഞ ഇടത് സർക്കാരിന്റെ കാലത്ത് 2019-ൽ നൽകിയ സത്യവാങ്മൂലം തിരുത്താനാണ് ബോർഡ് ഇപ്പോൾ നീക്കം നടത്തുന്നത്. അന്ന് യുവതി പ്രവേശനത്തെ അനുകൂലിച്ചുകൊണ്ടായിരുന്നു ബോർഡ് കോടതിയിൽ നിലപാട് സ്വീകരിച്ചിരുന്നത്. എന്നാൽ ഭക്തരുടെ പ്രതിഷേധവും ആചാരപരമായ വശങ്ങളും കണക്കിലെടുത്ത് പഴയ നിലപാട് അപ്രസക്തമാണെന്നും, ആചാര സംരക്ഷണത്തിനാണ് മുൻഗണന നൽകേണ്ടതെന്നും ബോർഡ് ഇപ്പോൾ വിലയിരുത്തുന്നു. ഇത് സംബന്ധിച്ച പുതിയ സത്യവാങ്മൂലം ഉടൻ കോടതിയിൽ സമർപ്പിക്കും.
ശബരിമലയിലെ നൈഷ്ഠിക ബ്രഹ്മചര്യ സങ്കൽപ്പവും കാലങ്ങളായി നിലനിൽക്കുന്ന ആചാരങ്ങളും ലംഘിക്കപ്പെടാൻ പാടില്ലെന്നതാണ് ബോർഡിന്റെ പുതിയ വാദം. യുവതി പ്രവേശനത്തെ അനുകൂലിച്ചത് വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിമാറിയ സാഹചര്യത്തിൽ, ഭക്തജന വികാരം മാനിച്ചുകൊണ്ടുള്ള നീക്കമായാണ് ഇതിനെ കണക്കാക്കുന്നത്. ശബരിമലയുടെ തനിമ നിലനിർത്താൻ ഏതറ്റം വരെയും പോകുമെന്ന സൂചനയാണ് ബോർഡ് നൽകുന്നത്. തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ സർക്കാരിനും ബോർഡിനും മറ്റ് വഴികളില്ലാതെ നിലപാട് മാറ്റേണ്ട ഗതിയാണ് നിലവില്‍.