‘മന്ത്രി വീണാ ജോര്‍ജ് പരിഹാസ കഥാപാത്രമായി, ഈ നുണപ്രചാരണം കേരളം ചിരിച്ചു തള്ളും’: വി.ഡി. സതീശന്‍

Jaihind News Bureau
Friday, February 27, 2026

അടൂര്‍: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരായ കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന പ്രചാരണങ്ങള്‍ പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മന്ത്രിയെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്നത് മുഖ്യമന്ത്രിയും സ്പീക്കറും പാര്‍ട്ടി സെക്രട്ടറിയും ചേര്‍ന്ന് കെട്ടിച്ചമച്ച തിരക്കഥയാണെന്നും അദ്ദേഹം അടൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രിയുടെ പേര് കേള്‍ക്കുമ്പോള്‍ തന്നെ കേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ ചിരിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ജനങ്ങളുടെ മുന്നില്‍ മന്ത്രി ഒരു പരിഹാസ കഥാപാത്രമായി മാറി. ‘മന്ത്രിയുടെ കഴുത്തിന് പിടിച്ച് തിരിച്ചു’ എന്നൊക്കെയുള്ള വാദങ്ങള്‍ കേരളത്തിന്റെ ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട വലിയ നുണകളാണ്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഈ നാടകം പൊളിഞ്ഞുവെന്നും സതീശന്‍ പരിഹസിച്ചു.

മന്ത്രിക്കെതിരായ പ്രതിഷേധത്തിന്റെ പേരില്‍ കേരളത്തിലുടനീളം വ്യാപകമായ അക്രമമാണ് സി.പി.എം അഴിച്ചുവിടുന്നത്. കെഎസ്യു നേതാവ് ബിഥുല്‍ ബാലന്റെ വീടിന് നേരെ ബോംബെറിഞ്ഞത് ഇതിന്റെ തെളിവാണ്. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പ്രതിപക്ഷത്തിന്റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിക്കുന്നു. ‘തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്’ എന്ന് സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുന്നു. ഇത്തരം അക്രമങ്ങളെയും വ്യാജ കേസുകളെയും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ വധശ്രമം ഉള്‍പ്പെടെയുള്ള വ്യാജ കേസുകള്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ജനം ഇതിന് ശക്തമായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.