സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. സി എ ജി റിപ്പോര്‍ട്ട് സര്‍ക്കാരിന് തിരിച്ചടി

Jaihind News Bureau
Wednesday, February 25, 2026

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് അടിവരയിടുന്നതാണ് നിയമസഭയില്‍ വെച്ച സി എ ജി റിപ്പോര്‍ട്ട്. 2024-25 ല്‍ 84 ദിവസം സര്‍ക്കാര്‍ ഓവര്‍ഡ്രാഫ്റ്റിലായിരുന്നുവെന്ന് സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നു.ഇതിലൂടെ വ്യക്തമാക്കുന്നത് സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ എന്നു തന്നെയെന്നും സിഎജി റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു.സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രിയടക്കം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതിനിടെയാണ് സിഎജി റിപ്പോര്‍ട്ട് സര്‍ക്കാരിന് തന്നെ തിരിച്ചടിയാകുന്നത്.

84 ദിവസം സര്‍ക്കാര്‍ ഓവര്‍ഡ്രാഫ്റ്റിലായിരുന്നുവെന്ന് സിഎജി റിപ്പോര്‍ട്ട് തന്നെ വ്യക്തമാക്കുമ്പോള്‍ ധനപ്രതിസന്ധിയില്ലെന്ന സര്‍ക്കാര്‍ വാദം പൊളിയുകയാണ്.കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ തന്നെയാണ് കേരളമെന്ന് ഒരിക്കല്‍ കൂടി തെളിയുകയാണ് സിഎജി റിപ്പോര്‍ട്ടിലൂടെ. സംസ്ഥാനം 133.43 കോടിരൂപയാണ് പലിശയിനത്തില്‍ മാത്രം റിസര്‍വ് ബാങ്കിന് നല്‍കിയത്. സംസ്ഥാനത്തിന്റെ അക്കൗണ്ടിലെ കണക്കുകളിലും ആര്‍ബിഐ നല്‍കിയ കണക്കുകളിലും തമ്മില്‍ 380 കോടിരൂപയുടെ വ്യത്യാസമാണ് ഉള്ളത്. ഈ തുക ഇനിയും ഒത്തു നോക്കി തീര്‍പ്പാക്കിട്ടില്ല.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്് ജീവനക്കാന്‍ നല്‍കിയ 240.79 കോടി രൂപ തെറ്റായ അക്കൗണ്ടിങ് രീതിയിലൂടെ ചെലവ് കുറച്ച് കാണിക്കാന്‍ ഉപയോഗിച്ചെന്നും ഇതിലൂടെ റവന്യൂ കമ്മിയും ധനക്കമ്മിയും യഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാള്‍ കുറവാണെന്ന് വരുത്തി തീര്‍ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക നില തെറ്റായി ചിത്രീകരിക്കുന്നതിന് തുല്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2024-25 ല്‍ റവന്യു കമ്മി 18140 കോടിയില്‍ നിന്നും 31059 കോടിയായി കുതിച്ചുയര്‍ന്നു.

ഒറ്റ വര്‍ഷം കൊണ്ട് 71 % വര്‍ധനവാണ് ഉണ്ടായത്. ദൈനംദിന ചെലവിന് വരുമാനത്തെക്കാള്‍ കൂടുതല്‍ ചെലവഴിക്കുന്നതും അതു നികത്താന്‍ കടമെടുക്കുന്നതുമാണ് ഈ വര്‍ധനവിന് കാരണം. റവന്യൂ ചെലവ് 9.32% വര്‍ധിച്ച് 155920 കോടിയായപ്പോള്‍ റവന്യു വരുമാനം 124861 കോടിയില്‍ മാറ്റമില്ലാതെ തുടരുന്നു. പലിശ തിരിച്ചടവിന് മാത്രം ചെലവാക്കിയത് 29258 കോടി രൂപ. ഇത് ആകെ റവന്യൂ വരുമാനത്തിന്റെ 23.43 ശതമാനമാണ്. 2024-25 ല്‍ 51905 കോടിരൂപ ചെലവാക്കിയത് കൃത്യമായ ആവശ്യം വ്യക്തമാക്കാതെയാണ് .

2025 മാര്‍ച്ചില്‍ വിവിധ വകുപ്പുകളുടെയും പൊതുമേഖലാസ്ഥാപനങ്ങളുടെയും ആകൗണ്ടുകളില്‍ കിടന്നിരുന്ന 6930 കോടി രൂപ സര്‍ക്കാര്‍ പൊതുഫണ്ടിലേക്ക് തിരിച്ചെടുത്തതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 20,201 കോടിയുടെ വായ്പകള്‍ ഇനിയും തിരിച്ചടച്ചില്ലെന്നും പലിശ തന്നെ 8480.25 കോടിയുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ തന്നെയെന്ന് വ്യക്തമാക്കുന്നതാണ് ഈ വിവരങ്ങളെല്ലാം.