വജ്രവും മരതകവും ഉൾപ്പെടെ എട്ട് വിലപിടിപ്പുള്ള ആഭരണങ്ങൾ കവർന്നു ; പിന്നാലെ മ്യൂസിയം ഡയറക്ടരുടെ രാജി

Jaihind News Bureau
Wednesday, February 25, 2026

പാരീസിലെ ലൂവ്രെ മ്യൂസിയത്തിൽ നടന്ന കവർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡയറക്ടർ ലോറൻസ് ഡെസ് കാർസ് രാജിവച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ 19 ന് ആണ് മോഷണം നടന്നത് .മോഷണം തടയാനുള്ള സാങ്കേതിക സംവിധാനങ്ങളൊന്നും മ്യൂസിയത്തിലുണ്ടായിരുന്നില്ലെന്ന് ലോറൻസ് ഡെസ് കാർസ് പറഞ്ഞു. സംഭവത്തിൽ നാല് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നെപ്പോളിയൻ ചക്രവർത്തി ഭാര്യക്ക് നൽകിയ വജ്രവും മരതകവും നിറഞ്ഞ മാല ഉൾപ്പെടെ എട്ട് വിലപിടിപ്പുള്ള ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ട സംഭവം ഫ്രാൻസിനെ ഞെട്ടിച്ചിരുന്നു. ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ആർട്ട് ഗാലറികളിലൊന്നാണ് പാരീസിലെ ലൂവ്രെ മ്യൂസിയം. ഡെസ് കാർസ് നേരത്തെ രാജി സമർപ്പിച്ചിരുന്നെങ്കിലും ഫ്രഞ്ച് സർക്കാർ അംഗീകരിച്ചിരുന്നില്ല.

ഡിസംബർ മുതൽ തന്നെ മ്യൂസിയത്തിലെ പല ക്രമക്കേടുകളേക്കുറിച്ചും പരാതി ഉയർന്നിരുന്നു. ശമ്പളത്തിന് വേണ്ടിയുള്ള സമരങ്ങൾ മ്യൂസിയത്തിൽ പതിവായിരുന്നു. മ്യൂസിയത്തിലെ ജല ചോർച്ചകളും ടിക്കറ്റ് വിൽപനയിലെ തിരിമറിയും അടുത്തിടെ വലിയ രീതിയിൽ ചർച്ചയായിരുന്നു. പുതിയ കലാസൃഷ്ടികൾ ആഡംബരപൂർവ്വം വാങ്ങുന്നതിനിടയിലും മ്യൂസിയത്തിന്റെ സുരക്ഷയ്ക്കും അടിസ്ഥാന സൗകര്യ പരിപാലനത്തിനുമുള്ള കുറഞ്ഞ ചെലവ് മാത്രമാണ് ചെയ്യുന്നതെന്ന് സംസ്ഥാന ഓഡിറ്റ‍ർമാരുടെ ഓഫീസും വിമ‍ർശകരും ആരോപിച്ചിരുന്നു.